കൊടുങ്ങല്ലൂർ: ഇസ്‌ലാമിക ലോകത്തും സഹോദര മത വിശ്വാസികൾക്കിടയിലും ഏറെ ചർച്ചകൾക്കും പഠനങ്ങൾക്കും വഴിവെച്ച ഇസ്‌ലാമിക പണ്ഡിതൻ സിഎച്ച് മുസ്‌തഫ മൗലവിയുടെ ‘ഖുർആൻ അകംപൊരുൾ – മാനവിക വ്യാഖ്യാനം’ എന്ന ഗ്രന്ഥത്തിന്റെ മൂന്നാംവാള്യം പ്രകാശനം കർമം മെയ് 21ന് സിനിമാ സംവിധായകൻ കമൽ നിർവഹിക്കും.
കര്‍മശാസ്‌ത്രപരമായ ചര്‍ച്ചകള്‍ക്കപ്പുറത്തേക്ക് ഖുർആനിന്റെ മാനവിക വ്യാഖ്യാനമാണ് ഈ ഗ്രന്ഥം കൈകാര്യം ചെയ്യുന്നത്. ഏതൊരു സാധാരണക്കാരനും ലളിതമായി വായിച്ചു മനസിലാക്കാവുന്ന ഗ്രന്ഥം അതിന്റെ മൂന്നാം പതിപ്പാണ് ഇപ്പോൾ പുറത്തിറക്കുന്നത്.
‘ഇസ്‌ലാമിക വിശ്വാസികൾക്കിടയിലും സഹോദര മത വിശ്വാസികൾക്കിടയിലും ഖുർആനിനെ സംബന്ധിച്ച് കാലങ്ങളായി നിലവിലുള്ള തെറ്റായ ചിന്തകളെ ഖുർആനിനെയും ബന്ധപ്പട്ട മറ്റുഗ്രന്ഥങ്ങളെയും അവലംബിച്ച് മാനവിക പക്ഷത്തേക്ക് മാറ്റിപണിയുക എന്ന ദൗത്യമാണ് ഈ ഗ്രന്ഥം നിർവഹിക്കുന്നത്. നിലവിലെ ഇസ്‌ലാമിക മതവിശ്വാസ സാഹചര്യത്തിൽ ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കർത്തവ്യം പാകപ്പെടുന്ന സമൂഹത്തിന് അനുയോജ്യമായ മാറ്റങ്ങളോടെയാണ് ഓരോ വാള്യവും പ്രസിദ്ധീകരിച്ചു വരുന്നത്‘ – ഗ്രന്ഥകർത്താവ് സിഎച്ച് മുസ്‌തഫ മൗലവി പറഞ്ഞു.
‘ഒന്നാം പതിപ്പ് ഇറക്കിയ കാലത്തുള്ള മത-സാമൂഹിക പരിസരത്തിൽ മൗനം പാലിക്കേണ്ടി വന്ന പലവിഷയങ്ങളും രണ്ടാം വാള്യത്തിൽ വിശദമാക്കാൻ ശ്രമിച്ചിട്ടുണ്ട്. കാരണം, ഒന്നാം വാള്യത്തിലൂടെ പാകപ്പെടുത്തിയ ഒരു സാമൂഹിക സാഹചര്യത്തിലേക്കാണ് രണ്ടാം പതിപ്പ് ഇറക്കിയത്. രണ്ടാം പതിപ്പിന്റെ പ്രചാരണത്തിലൂടെ കുറച്ചുകൂടി മെച്ചപ്പെട്ട മാനവികബോധം ആർജിച്ച സമൂഹത്തിനിടയിലേക്കാണ് മൂന്നാംപതിപ്പ് ഇറക്കുന്നത്. അതുകൊണ്ടു തന്നെ മൂന്നാംപതിപ്പിൽ കുറച്ചുകൂടി കാര്യങ്ങൾ വിശദീകരിക്കാൻ സാധിച്ചിട്ടുണ്ട്‘ – സിഎച്ച് മൗലവി വിശദീകരിച്ചു.
‘അറിഞ്ഞോ അറിയാതെയോ കാലങ്ങൾ കൊണ്ട് പലരായി രൂപപ്പെടുത്തിയ തെറ്റായ ധാരണകളെയും അതിനെ അടിസ്‌ഥാനമാക്കി രൂപംകൊണ്ട വിശ്വാസബോധത്തെയും വളരെ ശ്രദ്ധാപൂർവം വേണം മാറ്റിപ്പണിയേണ്ടത്. അല്ലങ്കിലത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കും. അത് കൊണ്ടുതന്നെ വളരെ അവധാനതയും വിവേകവും ആവശ്യമായ ഒരു ദൗത്യമാണ് ഖുർആനിന്റെ മാനവിക വ്യാഖ്യാനം‘ – സിഎച്ച് മൗലവി പറഞ്ഞു.
ശ്രീനാരായണ ദർശനങ്ങൾ ഉൾപ്പെടെയുള്ള ഭാരതീയ ജ്‌ഞാന പാരമ്പര്യത്തെ ഖുർആനുമായി ചേർത്തു വ്യാഖ്യാനിക്കുന്ന ‘ഖുർആൻ അകംപൊരുൾ – മാനവിക വ്യാഖ്യാനം’ കൊടുങ്ങല്ലൂർ എറിയാട് ‘ഐക്യവിലാസം’ വീട്ടിൽ വെച്ചാണ് പ്രകാശനം നിർവഹിക്കുന്നത്.
സംവിധായകൻ കമൽ പ്രകാശനം നിർവഹിക്കുന്ന പരിപാടിയിൽ കേരള ഹൈക്കോടതി ജഡ്‌ജ് ഡോ. ജസ്‌റ്റിസ് കൗസർ എടപ്പകത്ത് മുഖ്യാതിഥിയായി പങ്കെടുക്കും. കൽപ്പറ്റ നാരായണൻ മുഖ്യ പ്രഭാഷണം നിർവഹിക്കുന്ന ചടങ്ങിൽ പ്രൊഫ. എപി സുബൈർ ഗ്രന്ഥം പരിചയപ്പെടുത്തും. സാമൂഹ്യ പ്രവർത്തക ഷീബാ അമീർ ഗ്രന്ഥം ഏറ്റുവാങ്ങും. ഡോ. പിഎ മുഹമ്മദ് സഈദ്, ഉമേഷ് ചള്ളിയിൽ, നുസ്റത്ത് ജഹാൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
Most Read: ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷങ്ങൾ; ‘പേച്ചിയമ്മാൾ’ മുത്തുവായ കഥ ഇങ്ങനെ