കൊടുങ്ങല്ലൂർ: മതങ്ങളും ദർശനങ്ങളുമെല്ലാം നിരന്തരം നവീകരിക്കപ്പെട്ടു കൊണ്ടേയിരിക്കണമെന്നും മാറുന്ന കാലത്തിന് അനുസൃതമായി വേദങ്ങൾക്ക് വ്യാഖ്യാനങ്ങളും നിയമങ്ങളിൽ പരിഷ്‌കരണവും അനിവാര്യമാണെന്നും സംവിധായകൻ കമൽ.
മാറ്റങ്ങളെ ഉൾക്കൊള്ളാത്ത പ്രത്യയ ശാസ്‌ത്രങ്ങൾ നിലനിൽക്കാൻ യോഗ്യമല്ലെന്നും വേദങ്ങളുടെ മാനവികമായ വായനയിലൂടെ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും സാഹോദര്യവും ശക്‌തിപെടുത്താൻ ആവുമെന്നും കമൽ പറഞ്ഞു.
സിഎച്ച് മൗലവിയുടെ ‘ഖുർആൻ അകംപൊരുൾ – മാനവിക വ്യാഖ്യാനം‘ എന്ന ഗ്രന്ഥത്തിന്റെ മൂന്നാംവാള്യം പ്രകാശനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കൊടുങ്ങല്ലൂർ എറിയാട് ഐക്യവിലാസം ഭവനിൽ വെച്ചായിരുന്നു പ്രകാശന കർമം.
സാമൂഹ്യ പ്രവർത്തക ഷീബാ അമീർ ഗ്രന്ഥം ഏറ്റുവാങ്ങി. പ്രകാശന ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാതിരുന്ന ജസ്‌റ്റിസ് കൗസർ എടപ്പകത്ത് എഴുതി അയച്ച സന്ദേശത്തിൽ, നീതിചിന്തയിൽ കേന്ദ്രീകൃതമായ വേദവ്യാഖ്യാനങ്ങളുടെ അനിവാര്യത എടുത്തു പറഞ്ഞു.
പ്രൊഫ. എൻപി സുബൈർ ഗ്രന്ഥത്തെ പരിചയപ്പെടുത്തി. കൽപ്പറ്റ നാരായണൻ മുഖ്യ പ്രഭാഷണം നിർവഹിച്ച ചടങ്ങിൽ ഗ്രന്ഥകാരൻ സിഎച്ച് മുസ്‌തഫ മൗലവി, സ്വാമി ത്യാഗീശ്വരൻ, സ്വാമി അസ്‌പർശാനന്ദ, സ്വാമിനി ജ്യോതിർമയി ഭാരതി, ഡോ. റഷീദ് മണപ്പാട്ട് എന്നിവർ സംസാരിച്ചു. ഡോ പിഎ മുഹമ്മദ് സഈദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സോനകിനാൻ സ്വാഗതവും ആസ മണപ്പാട് നന്ദിയും പറഞ്ഞു. ഗ്രന്ഥം ആവശ്യമുള്ളവർക്ക് +91 94471 66042 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Most Read: കഫ് സിറപ്പ് കുപ്പിയിൽ ലഹരിക്കടത്ത്; 2 പേർ അറസ്‌റ്റിൽ