തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിൽ പ്രതികരണവുമായി മുൻ വൈദ്യുതി മന്ത്രി എംഎം മണി രംഗത്ത്. സംസ്‌ഥാനത്തെ വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവൻ പ്രതിസന്ധിയുടെ ഭാഗമാണെന്ന് മനസിലാക്കണം. കൽക്കരി ക്ഷാമമാണ് നിലവിലെ പ്രശ്‌നത്തിന്റെ പ്രധാന കാരണം. ആവശ്യമെങ്കിൽ വൈദ്യുതി വില കൊടുത്ത് വാങ്ങേണ്ടിവരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് കെഎസ്‌ഇബി അറിയിച്ചിരുന്നു. അടുത്തയാഴ്‌ച കൂടി പ്രതിസന്ധി ഉണ്ടായേക്കുമെന്ന് കെഎസ്‌ഇബി ചെയർമാൻ ബി അശോക് പറഞ്ഞു. വൈദ്യുതി ക്ഷാമം ഉണ്ടാകാതിരിക്കാൻ ശ്രമം തുടങ്ങിയതായി കെഎസ്‌ഇബി ചെയർമാൻ വ്യക്‌തമാക്കി. നിലവിലെ 15 മിനിറ്റ് ലോഡ് ഷെഡ്‌ഡിങ് ഒരു ദിവസം കൂടി തുടരാമെന്ന നിലപാടിലാണ് കെഎസ്‌ഇബി. പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കിൽ 250 മെഗാവാട്ട് വൈദ്യുതി കെഎസ്‌ഇബി വാങ്ങും. ഇന്ന് കഴിഞ്ഞാൽ അടുത്ത മാസം മൂന്നിനും വൈദ്യുതി നിയന്ത്രണമുണ്ടാകും.
രാജ്യത്തെ കൽക്കരി ക്ഷാമം ഒക്‌ടോബർ വരെ നീണ്ടേക്കാമെന്നാണ് കെഎസ്‌ഇബി ചെയർമാൻ വിലയിരുത്തുന്നത്. കായംകുളം നിലയത്തിൽ നിന്നും വൈദ്യുതി ഉൽപാദനം തുടങ്ങുമെന്നും കോഴിക്കോട് നല്ലളം നിലയത്തിൽ നിന്നും 90 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നും ബി അശോക് അറിയിച്ചു. പ്രതിസന്ധി മറികടക്കുന്നതിനായി നല്ലളത്തെയും കായംകുളത്തേയും വൈദ്യുതി നിലയങ്ങൾ പ്രവർത്തനക്ഷമമാക്കി വൈദ്യുതി ലഭ്യമാക്കാനാണ് കെഎസ്‌ഇബി പദ്ധതിയിടുന്നത്.
കായംകുളത്തുനിന്ന് വൈദ്യുതി ലഭിക്കാൻ 45 ദിവസമെടുക്കുമെന്നാണ് കെഎസ്‌ഇബി അറിയിക്കുന്നത്. മെയ് മൂന്നാം തിയതി 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്‌ഥാനത്തുണ്ടാകും. ഈ പശ്‌ചാത്തലത്തിലാണ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 6.30 മുതൽ 11.30 വരെയുള്ള പീക്ക് സമയത്ത് 15 മിനിറ്റാണ് നിയന്ത്രണം ഏർപ്പെടുത്തുക.
Most Read: കീഴടങ്ങാതെ നിവൃത്തിയില്ല; വിജയ് ബാബുവിനെതിരെ പോലീസ്