കോഴിക്കോട്: മിഠായി തെരുവിൽ അനധികൃത നിർമാണങ്ങൾ വ്യാപകമെന്ന് പോലീസിന്റെ കണ്ടെത്തൽ. മിഠായി തെരുവിലെ തുടർച്ചയായ തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ പരിശോധനയുടെ അടിസ്‌ഥാനത്തിലാണ് റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർട് ഉടൻ ജില്ലാ കളക്‌ടർക്ക് കൈമാറും.
മിഠായി തെരുവിന് സമീപം മൊയ്‌ദീൻ പള്ളി റോഡിലെ തീപിടുത്തത്തിന് പിന്നാലെയായിരുന്നു സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പോലീസിന്റെ പരിശോധന. നിരവധി നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്. മിക്ക കടകളും അഗ്‌നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഷോട്ട് സർക്യൂട്ട് അടക്കമുണ്ടാകാൻ സാധ്യതയുള്ള തരത്തിൽ വൈദ്യുതി സംവിധാനങ്ങൾ പലയിടത്തും താറുമാറായി കിടക്കുകയാണ്.
സാധനങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ തീപിടുത്തം ഉണ്ടായാൽ പെട്ടെന്ന് പടരാനുള്ള സാധ്യതയും കൂടുതലാണ്. അഞ്ഞൂറ് പേജുള്ള പരിശോധനാ റിപ്പോർട്ടാണ് സ്‌പെഷ്യൽ ബ്രാഞ്ച് എസിപി എ ഉമേഷ് കമ്മീഷണർക്ക് കൈമാറിയത്. ഈ റിപ്പോർട് കളക്‌ടർക്കും അഗ്‌നിരക്ഷാ സേന ജില്ലാ മേധാവിക്കും കോർപറേഷൻ മേയർക്കും സമർപ്പിക്കും. ഇതിന് ശേഷമാകും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അറിയിച്ചു.
Also Read: സിവിൽ സർവീസിൽ അഴിമതി ശാപമായി തന്നെ തുടരുന്നു; മുഖ്യമന്ത്രി