കൊച്ചി: പിവി അൻവർ എംഎൽഎക്ക് എതിരായ മിച്ചഭൂമി കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പിവി അൻവറും കുടുംബാംഗങ്ങളും കൈവശം വെച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കാൻ സ്വീകരിച്ച നടപടികൾ അടങ്ങിയ റിപ്പോർട് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടി വരും.
ഇക്കാര്യം വ്യക്‌തമാക്കി വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്‌റ്റിസ് ഇ രാജാവിജയരാഘവൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. റിപ്പോർട് സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടുള്ള സർക്കാർ അപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്‌മ കോ-ഓർഡിനേറ്ററുമായ കെവി ഷാജി സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് ഹൈക്കോടതി നടപടി.
മിച്ചഭൂമി കൈവശം വെച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി 2021ലും 2022ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഇത് നടപ്പായില്ല. തുടർന്നാണ് ഹരജിക്കാരൻ കോടതിയലക്ഷ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
Most Read: ലാവ്‍ലിൻ കേസ്; ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി