തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഐഎംഎ കത്തു നൽകും.
ദിനംപ്രതി കോവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ അടിയന്തരാവസ്ഥ എന്ന ആവശ്യവുമായി ഐഎംഎ സർക്കാരിനെ സമീപിക്കുന്നത്. രോഗവ്യാപനം തടയാൻ സംസ്ഥാനത്ത് ശക്തമായ നടപടികൾ വേണം. ഇതിന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്.
സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതരാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണം. സാധാരണക്കാരിലും ആരോഗ്യ പ്രവർത്തകരിലും രോഗവ്യാപനം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകും. ഇപ്പോൾ തന്നെ മിക്ക ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ അവസ്ഥയാണെന്നും ഐഎംഎ പറയുന്നു.
National News: കോവിഡ് നിയമ ലംഘനം; 8 ദിവസത്തിനിടെ ഡെൽഹിയിൽ പിഴയായി ഈടാക്കിയത് 1.19 കോടി
പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം ഒരു ലക്ഷത്തിലധികം പേരാണ് സംസ്ഥാനത്ത് രോഗബാധിതരായത്. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളിൽ എത്തിയേക്കാമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. അങ്ങനെ വന്നാൽ സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് അത് താങ്ങാനാവാത്ത സ്ഥിതിയുണ്ടാകും. അതിനാൽ വരും ദിവസങ്ങളിലെ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളിലേക്ക് സർക്കാർ കടക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.
Also read: ഇരട്ടകുട്ടികളുടെ മരണം; മനസാക്ഷി മരവിപ്പിക്കുന്നത്- രാഹുൽ ഗാന്ധി
അതേസമയം, കോവിഡ് പ്രതിരോധത്തെ കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ ഇന്ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനാവും സർക്കാർ തീരുമാനം. പോലീസിനെ പ്രതിരോധ രംഗത്തു കൂടുതൽ വിന്യസിപ്പിക്കാനും ആലോചിക്കുന്നുണ്ട് .