ന്യൂ ഡെൽഹി: കോവിഡ് -19 സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഡെൽഹി സർക്കാർ ഇതുവരെ പിഴയിനത്തിൽ ഈടാക്കിയത് 2.53 കോടി രൂപ. ജൂൺ 13 മുതൽ സെപ്റ്റംബർ 28 വരെയുള്ള കണക്കാണ് ഇത്. ഇതിൽ സെപ്റ്റംബർ 20 മുതൽ 27 വരെയുള്ള എട്ടു ദിവസത്തിൽ മാത്രം പിഴയായി ഈടാക്കിയത് 1.19 കോടി രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ 11 ജില്ലകളിലായി 180 ലധികം ടീമുകളെ സർക്കാർ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
റവന്യൂ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജൂൺ 13 മുതൽ സെപ്റ്റംബർ 17 വരെ 11 ജില്ലകളിലായി കേന്ദ്രീകരിച്ച് പ്രവർത്തിച്ച 182 ടീമുകൾ 27,678 പേരെയാണ് വിവിധ നിയമലംഘനങ്ങൾക്ക് പിടികൂടിയത്, മാസ്‌ക് ധരിച്ചില്ല, സാമൂഹിക അകലം പാലിച്ചില്ല, പൊതുസ്ഥലത്ത് തുപ്പുക, സംഘം ചേരുക, പൊതുസ്ഥലങ്ങളിൽ മദ്യപാനവും പുകവലിയും തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് പിഴയിനത്തിൽ 1.34 കോടി രൂപയാണ് ഈടാക്കിയത്.
സെപ്റ്റംബർ 20 നും 27 നും ഇടയിൽ, സർക്കാർ 23,925 പേർക്ക് പിഴ ചുമത്തി, ഇതിൽ 22,570 എണ്ണം മാസ്‌ക് ധരിക്കാത്തതിനും 1,050 എണ്ണം സാമൂഹിക അകലം പാലിക്കാത്തതിനും ആയിരുന്നു. മൊത്തം 1.19 കോടി രൂപയാണ് ഈ എട്ടു ദിവസത്തിൽ പിഴയിനത്തിൽ ഈടാക്കിയത്. അതേസമയം, സെപ്റ്റംബർ 18, 19 ദിവസങ്ങളിലെ വിവരങ്ങൾ ലഭ്യമല്ല.
Also read: യുപിയിൽ നിന്നുള്ള കർഷകരെ ഹരിയാനയിൽ തടഞ്ഞു; വിളകൾ വിൽക്കാൻ അനുവദിച്ചില്ല
കോവിഡ് നിയമ ലംഘനങ്ങൾക്ക് 500 രൂപ വീതം പിഴ ചുമത്താൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് ജൂൺ 13 ന് ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ അധികാരം നൽകിയിരുന്നു. ഡെൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം ദിനംപ്രതിയെന്നോണം ഉയരുന്ന സാഹചര്യത്തിലായിരുന്നു നടപടി.