ന്യൂ ഡെൽഹി: രാജ്യത്തെ കർഷകർക്ക് എവിടെയും സ്വതന്ത്രമായി വ്യാപാരം നടത്താൻ വഴിയൊരുക്കുമെന്ന് അവകാശപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബിൽ നിയമമായതിനു പിന്നാലെ ഉത്തർപ്രദേശിൽ നിന്നുള്ള കർഷകരെ തടഞ്ഞ് ഹരിയാന. യുപിയിൽ നിന്നുള്ള 50ഓളം കർഷകരെയാണ് തിങ്കളാഴ്ച ഹരിയാനയിലെ കർണാൽ ജില്ലയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞത്. കർഷകരുടെ നെല്ല് സർക്കാർ നടത്തുന്ന ഗ്രാമച്ചന്ത (മണ്ഡി)യിൽ വിൽക്കാൻ അധികൃതർ അനുവാദം നൽകിയില്ല.
കർഷകർക്ക് തടസങ്ങളില്ലാതെ എവിടെയും കാർഷിക വിളകൾ വിൽപ്പന നടത്താനും കർഷകർ നിശ്ചയിക്കുന്ന വില ഈടാക്കാനും സാധിക്കുമെന്ന് അവകാശപ്പെട്ട് നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് കർഷകർക്ക് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ബസുമതി ഇതര ഇനങ്ങൾ വിൽക്കാൻ കർഷകർ സംസ്ഥാന അതിർത്തി കടക്കുന്നത് തടഞ്ഞുകൊണ്ട് കർണാൽ ഡെപ്യൂട്ടി കമ്മീഷണർ നിഷാന്ത് യാദവ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സംസ്ഥാനത്തിനകത്തെ കർഷകരുടെ വിളകൾക്ക് മുൻഗണന നൽകാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ വിവാദ കാർഷിക നിയമം വരുന്നതിന് മുൻപ് കർഷകർക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
Also Read: കാര്‍ഷിക നിയമം; നിയമനിര്‍മാണം നടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം
അതേസമയം, ബസുമതി ഇതര ഇനങ്ങൾ വിൽക്കാൻ ഇതരസംസ്ഥാനത്തു നിന്നുള്ള കർഷകരെ അനുവദിക്കുമെന്ന് ഹരിയാന സർക്കാർ വിശദീകരിച്ചു. എന്നാൽ സർക്കാർ നടത്തുന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനു ശേഷം മാത്രമേ ഇത് അനുവദിക്കൂ എന്നും അധികൃതർ പറയുന്നു.
“മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരെ അവരുടെ ഉൽപന്നങ്ങൾ ഹരിയാനയിൽ വിൽക്കുന്നതിൽ നിന്ന് തടയുന്ന ഒരു നിയമവുമില്ല. എന്നിരുന്നാലും, കർഷകർ അവരുടെ വിശദാംശങ്ങൾ ഞങ്ങളുടെ പോർട്ടലിൽ അപ്ലോഡ് ചെയ്യണം, എങ്കിൽ അവരിൽ നിന്ന് ഉൽപന്നം വാങ്ങുന്നത് ഞങ്ങൾക്ക് എളുപ്പമാകും. കോവിഡ് വ്യാപനം കാരണം വിള സംഭരണം സ്തംഭിച്ചു. പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ കർഷകർക്കും വിപണിയിൽ ഉൽപന്നവുമായി വരേണ്ട തിയ്യതിയെക്കുറിച്ച് ഒരു എസ്എംഎസ് ലഭിക്കും, ”- ഫുഡ് ആൻഡ് സിവിൽ സപ്ലൈസ് അഡീഷണൽ ചീഫ് സെക്രട്ടറി പി കെ ദാസ് പറഞ്ഞു.
Kerala News: പുതിയ ചെറുകിട സ്റ്റാർട്ട് അപ്പ് പദ്ധതികളുമായി സർക്കാർ
മടക്കി അയക്കപ്പെട്ട യുപിയിൽ നിന്നുള്ള ഈ കർഷകരോട് ആ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അവർ അത് ചെയ്തു കഴിഞ്ഞാൽ അവർക്ക് ഒരു എസ്എംഎസ് ലഭിക്കും, തുടർന്ന് നിശ്ചയിക്കപ്പെട്ട തിയ്യതിയിൽ അവർക്ക് ഉൽപ്പന്നങ്ങളുമായി വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.