തിരുവനന്തപുരം: ചെറുകിട സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കേരള സർക്കാർ. തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിൽ പരമാവധി സംരംഭങ്ങൾ നടപ്പാക്കാനാണ് പദ്ധതി. കുടുംബശ്രീ സംരംഭ പദ്ധതിയും, ചെറുകിട സൂക്ഷ്‌മ സംരംഭ പദ്ധതികളും ഊർജ്ജം പകരുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതികൾ മുന്നോട്ട് വെക്കുന്നത്.
സംരംഭകർക്ക് കെ എഫ് സിയുടെ വായ്‌പാ അനുമതി പത്രം വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിച്ചിരുന്നു. പ്രളയ ബാധിതമായ 14 ബ്ലോക്കുകളിൽ കാർഷികേതര മേഖലയിൽ 16800 പുതിയ സംരംഭങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് ആവശ്യമായ മൂലധനം കുറഞ്ഞ പലിശക്ക് ബ്ലോക്ക് തല സമിതികളിൽ ലഭ്യമാക്കും. ഇതിനായി 70 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. പരമാവധി രണ്ടര ലക്ഷം രൂപ വായ്‌പ നൽകുന്ന 3000 വ്യക്തിഗത പദ്ധതികളും 10 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കുന്ന രണ്ട് സംഘ പദ്ധതികളും നടപ്പാക്കാനാണ് ലക്ഷ്യം. പതിനായിരം പേർക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് കരുതുന്നു.
സൂക്ഷ്‌മ, ഇടത്തരം, ചെറുകിട മേഖലകളിൽ 2550 സംരംഭങ്ങൾക്ക് അംഗീകാരം സർക്കാർ ലഭ്യമാക്കി. 2016-2020 കാലയളവിൽ ഈ മേഖലകളിൽ 5231 കോടിയുടെ മൊത്ത നിക്ഷേപം ഉണ്ടായി എന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതിയ സംരംഭം എന്ന നിലയിൽ പ്രതിവർഷം 1000 എന്ന നിലയിൽ അഞ്ച് വർഷം കൊണ്ട് 5000 പുതിയ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതാണ് കെ എഫ് സിയുടെ വായ്‌പാ പദ്ധതി. ഇതിലൂടെ 154341 ആളുകൾക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിക്കും. ഓരോ പദ്ധതിക്കും 90 ശതമാനം വായ്‌പ വരെ കെ എഫ് സി ലഭ്യമാക്കും.
മൂന്ന് ശതമാനം സർക്കാർ സബ്‌സിഡിയും വായ്‌പയുടെ കൂടെ ലഭ്യമാകും. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവർക്ക് നോർക്കയുമായി സഹകരിച്ച് 3% അധിക സബ്‌സിഡി ഉറപ്പ് വരുത്തിയിട്ടുണ്ട്. 355 സംരംഭകർക്കാണ് ആദ്യ ഘട്ടത്തിൽ വായ്‌പാ അനുമതി പത്രം നൽകിയത്. 1300 അപേക്ഷയിൽ നിന്ന് യോഗ്യരായവരെ കണ്ടെത്തി പരിശീലനം നൽകിയാണ് വായ്‌പ നൽകിയത്.