വയനാട്: ചികിൽസ നിഷേധിച്ചതിനെ തുടർന്ന് കോഴിക്കോട്ട് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി എംപി. സംഭവം മനസാക്ഷി മരവിപ്പിക്കുന്നതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. കോവിഡ് മഹാമാരി അടിസ്‌ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിന് കാരണമാകുന്നില്ലെന്ന് കേരള സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചികിൽസാ നിഷേധത്തെത്തുടർന്ന് ഇരട്ടക്കുഞ്ഞുങ്ങൾ മരിച്ച സംഭവം മനസാക്ഷി മരവിപ്പിക്കുന്നതാണ്. ഗുരുതരാവസ്ഥയിലായ അമ്മ ഷഹ്‌ല തസ്‌നി വേഗം സുഖംപ്രാപിക്കട്ടെ.
കോവിഡ് 19 അടിസ്‌ഥാന മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിന് കാരണമാവുന്നില്ലെന്ന് കേരള സർക്കാർ ഉറപ്പാക്കണം.
— Rahul Gandhi – Wayanad (@RGWayanadOffice) September 28, 2020
മലപ്പുറം കിഴിശേരിയിലെ ഷഹ്‌ല തസ്‌നി – എൻസി ഷരീഫ് ദമ്പതികളുടെ ഇരട്ട കുഞ്ഞുങ്ങളാണ് ചികിൽസ കിട്ടാത്തതിനെ തുടർന്ന് മരിച്ചത്. കോവിഡിന്റെ പേരു പറഞ്ഞ് മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെടെ അഞ്ച് ആശുപത്രികളാണ് ഗർഭിണിക്ക് ചികിൽസ നിഷേധിച്ചത്. യുവതി നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും പിന്നീട് രോഗമുക്‌തി നേടിയിരുന്നു. എന്നാൽ, ഇത് മുഖവിലക്കെടുക്കാതെ ആണ് ആശുപത്രികൾ യുവതിക്ക് ചികിൽസ നിഷേധിച്ചത്. സ്വകാര്യ ആശുപത്രികൾ ആർടി പിസിആർ ഫലം വേണമെന്ന് നിർബന്ധം പിടിച്ചെന്ന് ഷെരീഫ് പറഞ്ഞു.
Also read: വിജയ് പി നായരുടെ അശ്ലീല പരാമര്ശമുള്ള വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്
അതേസമയം, ഗർഭിണി ആവശ്യപ്പെട്ടത് കൊണ്ടാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഇവരെ വിട്ടയച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞദിവസം പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
എന്നാൽ, മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഭാര്യയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത് അവിടെ അഡ്മിറ്റ് ചെയ്യില്ലെന്ന് പറഞ്ഞപ്പോഴാണെന്ന് ഭർത്താവ് ഷെരീഫ് പ്രതികരിച്ചു. കോവിഡ് ആശുപത്രിയായതിനാൽ അഡ്മിറ്റ് ചെയ്യില്ലെന്ന് പറഞ്ഞ്, വീട്ടിലേക്ക് മടക്കിയപ്പോഴാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റം ചോദിച്ചതെന്ന് ഷെരീഫ് പറഞ്ഞു. പ്രസവത്തിനുള്ള ഒരുക്കങ്ങളോടെയാണ് ഭാര്യ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയത്. നടപടിയിൽ നിന്ന് രക്ഷപെടാനാണ് തെറ്റായ വിവരം ആശുപത്രി അധികൃതർ മന്ത്രിക്ക് നൽകിയതെന്നും ഷെരീഫ് ആരോപിച്ചു.
National News: ബാബരി കേസ്; പ്രതികൾ ഹാജരാകുന്ന കാര്യത്തിൽ അനിശ്ചിതത്വം