ന്യൂ ഡെൽഹി: ബാബരി മസ്ജിദ് കേസിൽ വിധി പറയുന്ന ദിവസം പ്രതികൾ നേരിട്ട് ഹാജരാകുന്ന കാര്യത്തിൽ അനിശ്ചിതത്വം. കേസിലെ പ്രതികളിൽ ഒരാളായ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കൂടാതെ, നേരിട്ട് ഹാജരാകണമെന്ന കോടതി ഉത്തരവിനെതിരെ പ്രതികളായ എൽകെ അദ്വാനിയും മുരളി മനോഹർ ജോഷിയും കോടതിയെ സമീപിച്ചേക്കുമെന്നും റിപ്പോർട്ട് ഉണ്ട്. കോവിഡ് പശ്ചാത്തലവും പ്രായവും ചൂണ്ടിക്കാട്ടിയാവും ഇരുവരും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുക.
കേസിൽ സിബിഐ പ്രത്യേക കോടതി വിധി പറയുന്ന ബുധനാഴ്ച പ്രതികളായ മുതിർന്ന ബിജെപി നേതാക്കളോട് നേരിട്ട് ഹാജരാകണമെന്ന് സെപ്റ്റംബർ 16ന് കോടതി ഉത്തരവിട്ടിരുന്നു.
പ്രായവും കോവിഡ് വ്യാപനവും ചൂണ്ടിക്കാട്ടി മുതിർന്ന ബിജെപി നേതാക്കളായ എൽകെ അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരുൾപ്പെടെ 32 പ്രതികളിൽ ചിലരെ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാൻ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുമെന്ന് അഭിഭാഷകൻ കെകെ മിശ്രയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
Related News: ബാബരി കേസില്‍ വിധി നാളെ; സുരക്ഷ ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്രം
“എന്റെ കക്ഷികളുടെ അവസ്ഥയെക്കുറിച്ച് ഞാൻ ബുധനാഴ്ച കോടതിയെ അറിയിക്കും. വിധി ദിനത്തെക്കുറിച്ച് ഞാൻ അദ്വാനിയും ജോഷിയും ഉൾപ്പെടെയുള്ള എന്റെ കക്ഷികളെ അറിയിച്ചിട്ടുണ്ട്. അവർ കോടതിയിൽ ഹാജരാകുമോ ഇല്ലയോ എന്നത് അന്നേ ദിവസം മാത്രമേ വ്യക്തമാകൂ, ”-അഭിഭാഷകൻ കെ കെ മിശ്ര പറഞ്ഞു. അദ്വാനി, ജോഷി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് എന്നിവരുൾപ്പെടെ 32 പ്രതികളിൽ 25 പേർക്കു വേണ്ടിയാണ് മിശ്ര ഹാജരാകുന്നത്.
കേസിന്റെ വിചാരണ വേളയിൽ 92കാരനായ അദ്വാനി, 86കാനായ മുരളി മനോഹർ ജോഷി എന്നിവർക്ക് വീഡിയോ കോൺഫറൻസിലൂടെ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയിരുന്നു. തങ്ങൾക്കെതിരെ ചുമത്തിയ കുറ്റം ഇരുവരും നിഷേധിച്ചു.
Also Read: കോവിഡ് നിയമ ലംഘനം; 8 ദിവസത്തിനിടെ ഡെൽഹിയിൽ പിഴയായി ഈടാക്കിയത് 1.19 കോടി
അതേസമയം, കോവിഡ് നെഗറ്റീവായാൽ താൻ ബാബരി കേസിൽ വിധി പറയുന്ന ദിവസം കോടതിയിൽ ഹാജരാകുമെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോവിഡ് പോസിറ്റീവായ താൻ ആശുപത്രിയിൽ ചികിത്സ തേടിയത് വേഗത്തിൽ സുഖം പ്രാപിച്ച് സെപ്റ്റംബർ 30ന് കോടതിയിൽ ഹാജരാകണം എന്നുള്ളതിനാലാണെന്നും അവർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഉമാ ഭാരതി കോടതിയിൽ എത്തുന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സെപ്റ്റംബർ 28നാണ് ഋഷികേശിലെ എയിംസിൽ ഉമ ഭാരതിയെ പ്രവേശിപ്പിച്ചത്.