ന്യൂഡെല്‍ഹി: ബാബ രാംദേവ് നടത്തിയ തെറ്റായതും അടിസ്‌ഥാന രഹിതവുമായ പ്രസ്‌താവനകൾക്ക് എതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നോട്ടീസ് അയച്ചു. അലോപ്പതിക്കും വൈദ്യ ശാസ്‍ത്രത്തിനും അപകീര്‍ത്തി സൃഷ്‌ടിക്കുന്ന തരത്തിലുള്ള പ്രസ്‌താവനകളെ തുടർന്നാണ് നടപടിയെന്ന് ഐഎംഎ വ്യക്‌തമാക്കി.
അലോപ്പതിക്കെതിരെ രാംദേവ് നടത്തിയ പ്രസ്‌താവന തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്ന തരത്തിലാണെന്നും ഇയാൾക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമ നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേരത്തെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെങ്കില്‍ രാംദേവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്രത്തോട് ഐഎംഎ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഐഎംഎ ലീഗല്‍ നോട്ടീസ് അയച്ചത്.
സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ ബാബ രാംദേവിന്റെ വീഡിയോയിൽ അലോപ്പതി ഒരു മുടന്തൻ ശാസ്‌ത്രമാണെന്നും, രാജ്യത്ത് ഓക്‌സിജൻ ലഭിക്കാത്തത് കൊണ്ടല്ല മറിച്ച് അലോപ്പതി ചികിൽസയിലൂടെയാണ് ലക്ഷങ്ങൾ മരിക്കുന്നതെന്നും ആരോപിച്ചിരുന്നു. ഡ്രഗ്‌സ് കൺട്രോളർ ജനറലിനെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും വെല്ലുവിളിക്കുന്നതും പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്‌ടിക്കുന്നതുമാണ് ഈ വീഡിയോയെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.
Read also: ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം ഏഴായി