ന്യൂഡെൽഹി: തങ്ങൾ നിർമിച്ച ‘കൊറോണ മാതാ ക്ഷേത്രം’ തകർത്ത പോലീസ് നടപടി ചോദ്യം ചെയ്‌തുകൊണ്ട് ഹരജി സമർപ്പിച്ച സ്‌ത്രീക്ക് 5000 രൂപ പിഴയിട്ട് സുപ്രീം കോടതി. നീതിന്യായ സംവിധാനം ദുരുപയോഗം ചെയ്‌തുവെന്ന് കാണിച്ചാണ് പിഴ ഈടാക്കിയത്. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് സ്വദേശികളായ ദീപ്മാല ശ്രീവാസ്‌തവ എന്ന സ്‌ത്രീയും ഭർത്താവ് ലോകേഷ് കുമാർ ശ്രീവാസ്‌തവയും ചേർന്നാണ് കൊറോണ മാതാ ക്ഷേത്രം നിർമിച്ചത്.
ജസ്‌റ്റിസ് സജ്‌ഞയ് കിഷൻ കൗളും, എംഎം സുന്ദരേഷും അടങ്ങുന്ന ബെഞ്ചാണ് പിഴ ഈടാക്കി ഹരജി തള്ളിയത്. നാലാഴ്‌ചക്കകം സുപ്രീം കോടതിയിലെ അഭിഭാഷകരുടെ ക്ഷേമനിധിയിൽ പിഴത്തുക അടക്കണമെന്നാണ് ഉത്തരവ്. ഗ്രാമത്തെ കോവിഡിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് ഇരുവരും ചേർന്ന് ക്ഷേത്രം നിർമിച്ചത്. തുടർന്ന് ഒരു പൂജാരിയെ നിയമിക്കുകയും ചെയ്‌തിരുന്നു. നിരവധി ആളുകളാണ് കോവിഡിൽ നിന്നും രക്ഷ നേടുന്നതിനായി ഇവിടെ പ്രാർഥിക്കാൻ എത്തിയിരുന്നത്.
എന്നാൽ ക്ഷേത്രം പണിത സ്‌ഥലത്തിന്റെ ഉടമയായ നാഗേഷ് എന്നയാളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ പോലീസ് ഈ ക്ഷേത്രം പൊളിച്ചു നീക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ മറവിൽ ഭൂമി കയ്യേറ്റം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യമെന്ന് നാഗേഷ് പരാതിയിൽ ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് ക്ഷേത്രം പൊളിച്ചു നീക്കാൻ പോലീസ് തീരുമാനിച്ചത്.
Read also: ലഖിംപൂര്‍ കൂട്ടക്കൊല; കോൺഗ്രസ് രാജ്യവ്യാപക മൗനവ്രത പ്രക്ഷോഭം നടത്തും