ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തീരുമാനം. കേസിൽ പ്രതിചേർക്കപ്പെട്ട ആശിഷ് മിശ്രയുടെ പിതാവ് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കോൺഗ്രസ് മൗനവ്രത പ്രക്ഷോഭം നടത്തും.
ഒക്‌ടോബർ 11ന് തിങ്കളാഴ്‌ച രാവിലെ 10 മുതൽ ഒരു മണി വരെ എല്ലാ സംസ്‌ഥാനങ്ങളിലും രാജ്ഭവനുകൾക്കു മുൻപിലോ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുൻപിലോ കോൺഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരിക്കും മൗനവ്രത പ്രക്ഷോഭം. മുതിർന്ന നേതാക്കളും, എംപിമാരും, എംഎൽഎമാരും, പാർട്ടി ഭാരവാഹികളും മൗനവ്രതത്തിൽ പങ്കുചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി അറിയിച്ചു.
രാജ്യം നടുങ്ങിയ ഒരു വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ഇതുവരെ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്ക് ഒഴിഞ്ഞുമാറാൻ ആവില്ലെന്നും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത് എന്നും കോൺഗ്രസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് അജയ് മിശ്രയെ മന്ത്രിസഭയിൽ നിന്നും ഉടനടി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി മൗനവ്രത സമരം സംഘടിപ്പിക്കുന്നത്.
അതേസമയം, അജയ് മിശ്രക്കും, മകൻ ആശിഷ് മിശ്രക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരം ശക്‌തമാക്കാൻ കർഷക സംഘടനകളും ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സംയുക്‌ത കിസാൻ മോർച്ച അഞ്ചിന സമര പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ നടപടി സ്വീകരിക്കുന്നത് വരെ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് കർഷക സംഘടനകൾ.
Lakhimpur Kheri violence | Congress asks chiefs of its state/UT units to observe maun vrat (vow of silence) between 10 am & 1 pm on Monday outside Raj Bhavans or Central Govt offices, demanding immediate sacking of Mos Home Ajay Mishra & arrest of all culprits including his son pic.twitter.com/qN9BB5kNrS
— ANI (@ANI) October 9, 2021
Most Read: അഖിൽ ഖുറേശി രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്