തിരുവനന്തപുരം: സത്യപ്രതിജ്‌ഞാ ചടങ്ങ് വെര്‍ച്വൽ പ്ളാറ്റ്‌ഫോമിലൂടെ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കോവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തിരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കോവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളിലൊന്നാണ്. അതിനാൽ സത്യപ്രതിജ്‌ഞ മാതൃകാപരം ആവണമെന്ന് ഐഎംഎ പറയുന്നു.
ജനഹിതം അറിഞ്ഞും ശാസ്‌ത്രീയ കാഴ്‌ചപ്പാടുകൾ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്‌ഞ വെര്‍ച്വലായി നടത്തണം എന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. ലോക്ക്ഡൗൺ നീട്ടാനുള്ള സര്‍ക്കാർ നടപടിയെ സംഘടന പ്രശംസിക്കുകയും ചെയ്‌തിട്ടുണ്ട്. വാർത്താ കുറിപ്പിലൂടെയാണ് ഐഎംഎ നിലപാടറിയിച്ചത്.
വരുന്ന 20നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോളും ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളും നിലവിലുള്ളതിനാൽ പൊതുജനങ്ങളെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നില്ല. ക്ഷണിക്കപ്പെട്ട 800 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളാണ് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്.
Read Also: 18ന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ; മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍