ന്യൂഡെൽഹി: ആദായനികുതി വകുപ്പ് പോര്‍ട്ടലിലെ അപാകതയിൽ വിശദീകരണം നല്‍കാന്‍ ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് ധന മന്ത്രാലയത്തില്‍ നേരിട്ട് ഹാജരായി. പോർട്ടൽ ആരംഭിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് കമ്പനി സിഇഒയെ ധനമന്ത്രി വിളിച്ചു വരുത്തിയത്.
2019ൽ ആണ് പുതിയ പോർട്ടൽ നിർമിക്കാനായി ഇൻഫോസിസിന് ധനമന്ത്രാലയം കരാർ നൽകിയത്. ജൂണ്‍ 2021 വരെ 164 കോടി രൂപ ഇതിനായി സർക്കാർ ഇന്‍ഫോസിസിന് നല്‍കി. പുതിയ പോർട്ടല്‍ നിലവില്‍ വന്ന് രണ്ടര മാസമായിട്ടും സാങ്കേതിക പ്രശ്‌നം പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഈ മാസം 21ന് പോര്‍ട്ടല്‍ ഒട്ടും ലഭ്യമായില്ലെന്നും ധനമന്ത്രാലയം ചൂണ്ടികാണിക്കുന്നു. ഇതിൽ വിശദീകരണം തേടിയാണ് ഇൻഫോസിസ് സിഇഒയെ തന്നെ ധനമന്ത്രാലയം വിളിപ്പിച്ചത്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇൻഫോസിസ്. ഡോ. എൻആർ നാരായണ മൂർത്തിയുടെ നേതൃത്വത്തിൽ 1981ൽ സ്‌ഥാപിക്കപ്പെട്ട കമ്പനിയാണ് ഇൻഫോസിസ് ലിമിറ്റഡ്.
160,027 തൊഴിലാളികളാണ് ഇൻഫോസിസിന് ഉള്ളത്. ബെംഗളൂരുവിലെ ഇൻഫോസിസ് ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക ക്യാമ്പസുകളിൽ ഒന്നാണ്. അതേസമയം നിലവിലെ വിവാദങ്ങൾ കമ്പനിയെ സാരമായി ബാധിച്ചേക്കും എന്നാണ് വിലയിരുത്തൽ.
Read Also: അഫ്‍ഗാന്‍ വിഷയത്തില്‍ സര്‍വ്വകക്ഷി യോഗം നടത്താൻ കേന്ദ്രം