കൊച്ചി: എളമക്കരയിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിയായ മാതാവിന്റെ സുഹൃത്ത് ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം കുഞ്ഞിന്റെ മരണം ഉറപ്പാക്കാൻ പ്രതി ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചുവെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം.
എന്നാൽ, കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നും താനൊന്നും അറിയില്ലെന്നുമുള്ള നിലപാടിലാണ് കുട്ടിയുടെ മാതാവ് അശ്വതി. താൻ ഉറങ്ങുകയായിരുന്നുവെന്നും കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് അശ്വതിയുടെ മൊഴി. എന്നാലിത് പോലീസ് വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിൽ മാതാവിനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാകും.
കുട്ടിയുടെ മാതാവ് അശ്വതിയും സുഹൃത്ത് ഷാനിസും തമ്മിൽ അടുപ്പത്തിലായിരുന്നു. കുഞ്ഞു മറ്റൊരാളുടേത് ആയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെയാണ് കൊച്ചിയിലെ ലോഡ്‌ജിൽ ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചത്. രാവിലെ കുഞ്ഞിനെ മരിച്ച നിലയിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്‌ടർ സംശയത്തെ തുടർന്ന് പോലീസിനെ വിവരമറിയിച്ചു.
തുടർന്ന് നടത്തിയ പോസ്‌റ്റുമോർട്ടത്തിലാണ് കുട്ടിയുടേത് കൊലപാതകമെന്ന വിവരം പുറത്തുവരുന്നത്. തലയോട്ടിക്കേറ്റ ക്ഷതമാണ് കുട്ടിയുടെ മരണകാരണമെന്നാണ് പോസ്‌റ്റുമോട്ടം റിപ്പോർട്ടിൽ പറയുന്നത്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം. ഈ മാസം ഒന്നിനാണ് ഇവർ ലോഡ്‌ജിൽ മുറിയെടുത്തത്.
Most Read| ഗാസ വംശഹത്യയുടെ വക്കിലെന്ന് യുഎൻ; ആക്രമണം ശക്‌തമാക്കി ഇസ്രയേൽ