ഗാസസിറ്റി: ഗാസ വംശഹത്യയുടെ വക്കിലെന്ന് യുഎൻ. ഗാസയിലെ ഒരിടവും സുരക്ഷിതമല്ലെന്നും ഐക്യരാഷ്‌ട്ര സഭ പറഞ്ഞു. വെടിനിർത്തൽ കരാർ അവസാനിച്ചതിന് പിന്നാലെ ഗാസയ്‌ക്ക് നേരെ ഇസ്രയേൽ ആക്രമണം ശക്‌തമാക്കിയിരിക്കുകയാണ്. രണ്ടു ദിവസത്തിനിടെ 800ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. രൂക്ഷമായ ആക്രമണം തുടരുന്നതിനാൽ സഹായം എത്തിക്കുന്നതും പ്രതിസന്ധിയിലാണ്.
ഇസ്രയേലും ഹമാസും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതിൽ സെക്രട്ടറി ജനറൽ അതീവ പരിഭ്രാന്തനാണ്. ആളുകളോട് ഒഴിഞ്ഞുമാറാൻ ഉത്തരവിട്ടാൽ സുരക്ഷിതമായി പോകാൻ ഒരിടവുമില്ല. അതിജീവിക്കാൻ കുറച്ചുപേർ മാത്രമേയുള്ളൂവെന്ന് യുഎൻ വക്‌താവ് സ്‌റ്റെഫാൻ ഡുജാറിക് പറഞ്ഞു. ഗാസയിൽ സ്‌ഥിതി കൂടുതൽ വഷളാകുന്ന തുടർനടപടികൾ ഒഴിവാക്കാനും സാധാരണക്കാരെ കൂടുതൽ ദുരിതങ്ങളിൽ നിന്ന് രക്ഷിക്കാനും ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ട്.
ഇതിനിടെ, സാധാരണ ജനങ്ങളെ അക്രമിക്കരുതെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഹമാസിനെ നേരിടുന്നതിന് യുദ്ധ കപ്പലുകളോടും യുദ്ധവിമാനങ്ങളോടും ഇസ്രയേലിലേക്ക് അടുക്കാൻ യുഎസ് പ്രസിഡണ്ട് ജോ ബൈഡനും ഉത്തരവിട്ടിട്ടുണ്ട്. വെസ്‌റ്റ് ബാങ്കിൽ റെയ്‌ഡ് തുടരുകയാണ്. ഗാസയിൽ വാർത്താ വിനിമയ സംവിധാനങ്ങൾ നിലച്ചെന്ന് റെഡ് ക്രോസ് അറിയിച്ചിട്ടുണ്ട്. കരയുദ്ധം ഗാസ മുഴുവൻ വ്യാപിപ്പിച്ചുവെന്ന് ഞായറാഴ്‌ച ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു.
12ഓളം ടാങ്കുകൾക്കും കവചിത വാഹനങ്ങളും ബുൾഡോസറുകളും അടക്കമുള്ള ഇസ്രയേൽ സൈന്യം ഗാസയിലെ ഖാൻ യൂനിസിന് സമീപത്തെത്തി. ഗാസയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാൻ യൂനിസിലും പരിസരത്തുമുള്ള 20 ഇടങ്ങളിൽ നിന്ന് പലസ്‌തീൻകാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമമാർഗം ലഘുലേഖകൾ വിതരണം ചെയ്‌തായിരുന്നു അറിയിപ്പ്.
Most Read| ഭരണവിരുദ്ധ വികാരം അലയടിച്ചു; മിസോറാമിൽ സോറം പീപ്പിൾസ് മൂവ്‌മെന്റിന് ചരിത്രവിജയം