തൃശൂർ: പ്രതിദിന വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി. പ്രതിദിന വേതനം 1500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചു ആശുപത്രികളിൽ വേതനം 50 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ, അമല, ജൂബിലി, വെസ്‌റ്റ് ഫോർട്ട്, സൺ, മലങ്കര മിഷൻ എന്നീ ആശുപത്രികൾ സമരത്തിൽ നിന്ന് പിൻമാറിയിട്ടുണ്ട്.
നിലവിൽ ജില്ലയിലെ 24 സ്വകാര്യ ആശുപത്രികളിലാണ് ഇന്ന് പണിമുടക്ക് നടക്കുന്നത്. ഇവിടങ്ങളിൽ ഐസിയു പ്രവർത്തനം ഉൾപ്പടെ തടസപ്പെടുമെന്നാണ് വിവരം. 72 മണിക്കൂർ സമ്പൂർണ സമരമാണ് നഴ്‌സുമാരുടെ സംഘടനയായ യുഎൻഎ ആഹ്വാനം ചെയ്‌തത്. ഇതിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, നഴ്‌സുമാരുടെ സമരം തടയാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം കോടതി നിലപാട് അറിയിച്ചത്.
പ്രതിദിന വേതനം 1500 രൂപയാക്കി ഉയർത്തുക, 50 ശതമാനം ഇടക്കാല ആശ്വാസം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൃശൂർ ജില്ലയിൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ പണിമുടക്ക് നോട്ടീസ് നൽകിയത്. നിലവിൽ ഇവർക്ക് 800 രൂപയാണ് പ്രതിദിന വേതനം. ലേബർ ഓഫീസർ വിളിച്ച ചർച്ചയിൽ രണ്ടു മാനേജ്‌മെന്റുകൾ ഒഴികെ മറ്റാരും ശമ്പള വർധനവിനെ അനുകൂലിച്ചിരുന്നില്ല. ഇതോടെയാണ് യുഎൻഎ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
സമരത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ കഴിയുന്ന രോഗികളെ ഡിസ്‌ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഐസിയു, വെന്റിലേറ്റർ രോഗികളെ ഡിസ്‌ചാർജ് ചെയ്‌ത് സമീപ ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റാനായിരുന്നു നിർദ്ദേശിച്ചത്. രോഗികളെ മാറ്റുന്നതിനായി ആശുപത്രി കവാടത്തിൽ യുഎൻഎയുടെ അംഗങ്ങൾ ആംബുലൻസുമായി തയ്യാറായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രതിദിന വേതനം നിശ്‌ചയിക്കേണ്ടത് സംസ്‌ഥാന സർക്കാർ ആണെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ വിശദീകരണം.
Most Read: ഇന്ത്യയിൽ മൂന്ന് പാർട്ടികളുടെ ദേശീയ പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ