ന്യൂ ഡെൽഹി: രാജ്യത്തെ ഉത്പാദന മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് 1.68 ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. കോവിഡ് വ്യാപനം ഉത്പാദന മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ഓട്ടോമൊബൈൽ, സോളാർ പാനൽ,ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലെ നിർമ്മാണ കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കുക എന്നതാണ് പദ്ധതിയിലൂടെ സർക്കാർ മുന്നിൽ കാണുന്ന നേട്ടം.
തുണി വ്യവസായം, മരുന്ന് നിർമ്മാണ കമ്പനികൾ തുടങ്ങിയവയും ആനുകൂല്യം ലഭിക്കാനുള്ള പരിധിയിൽ ഉൾപ്പെടുന്നു. നിലവിൽ പ്രാഥമിക ഘട്ടത്തിലുള്ള പദ്ധതിയുടെ വിശദമായ രൂപരേഖ വൈകാതെ തന്നെ ക്യാബിനറ്റിന്റെ അംഗീകാരത്തിനായി എത്തും എന്നാണ് സൂചനകൾ.
ദീർഘകാല അടിസ്ഥാനത്തിലുള്ള നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് സൗരോർജം, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾ പദ്ധതിക്ക് കീഴിൽ കൊണ്ടു വരുന്നത്. ഇത്തരത്തിൽ ഉത്പാദനം വർദ്ധിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നിലവിൽ ചൈനയിൽ നിന്നുമാണ് മേൽപറഞ്ഞ മേഖലകളിലെ ഉത്പന്നങ്ങൾ കൂടുതലായും ഇന്ത്യയിൽ എത്തുന്നത്. സാംസങ് അടക്കമുള്ള വൻകിട കമ്പനികൾ ഇന്ത്യയിൽ പ്ലാന്റുകൾ സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.