ന്യൂഡെൽഹി: ലോകത്തിൽ ഏറ്റവും വേഗത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇതുവരെയായി 10 കോടി ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്‌തത്. 10 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യുന്നതിനായി യുഎസ് 89 ഉം ചൈന 102 ദിവസങ്ങളും എടുത്തപ്പോൾ 85 ദിവസങ്ങൾക്ക് ഉളളിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.
നിലവിൽ 45 വയസിന് മുകളിൽ പ്രായമുളള എല്ലാവർക്കും രാജ്യത്ത് വാക്‌സിൻ ലഭ്യമാണ്. ജൂലായ് മാസത്തോടെ 25 കോടി ആളുകൾക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. എന്നാൽ ഈ ലക്ഷ്യത്തിലെത്താൻ ഇനിയും വേഗത വേണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുകയാണ്. 1,52,879 പുതിയ കോവിഡ് കേസുകളാണ് ഞായറാഴ്‌ച രാജ്യത്ത് റിപ്പോർട് ചെയ്‌തത്. 839 മരണവും ഇന്ന് റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇതുവരെ 12 ദശലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 1,67,000 പേർ മരണപ്പെടുകയും ചെയ്‌തു.
യുഎസും ബ്രസീലും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌ത രാജ്യമാണ് ഇന്ത്യ. മാർച്ചുമുതലാണ് കേസുകളിൽ വർധനവ് രേഖപ്പെടുത്തി തുടങ്ങുന്നത്. ഏപ്രിൽ ഒന്നുമുതൽ കേസുകൾ കുത്തനെ വർധിച്ചു.
കേസുകൾ വർധിക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ രാജ്യത്ത് വാക്‌സിനേഷൻ വേഗത്തിലാക്കിയിട്ടുണ്ട്. 40 ദശലക്ഷം ഡോസുകൾ സ്‌റ്റോക്കുണ്ടെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. അതേസമയം ചില സംസ്‌ഥാനങ്ങളിൽ വാക്‌സിൻ വേണ്ടത്ര ലഭ്യമല്ലെന്നും റിപ്പോർട്ടുണ്ട്.
Read Also: എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മാറ്റിവെക്കണം; കേന്ദ്രത്തോട് പ്രിയങ്ക