ഇസ്‌ലാമാബാദ്: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്നിടത്തോളം ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തിൽ പുരോഗതിയുണ്ടാകില്ലെന്ന് പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ഐപിഎലിൽ പാക് താരങ്ങൾക്ക് അവസരം ലഭിക്കാത്തതിനെക്കുറിച്ച് അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അഫ്രീദിയുടെ പ്രസ്‌താവന.
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കാൻ അവസരമില്ലാത്തത് ബാബർ അസം ഉൾപ്പെടെയുള്ള പാകിസ്ഥാൻ താരങ്ങളെ സംബന്ധിച്ച് കനത്ത നഷ്ടമാണെന്നും അഫ്രീദി അഭിപ്രായപ്പെട്ടു. ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിച്ചാൽ സമ്മർദ്ദ സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് പാകിസ്ഥാൻ കളിക്കാർക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നുവെന്നും അഫ്രീദി പറഞ്ഞു. 2008 ൽ ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പ് മുതൽ പാകിസ്ഥാൻ കളിക്കാർക്ക് ഐപിഎല്ലിന്റെ ഭാഗമാകാൻ സാധിച്ചിട്ടില്ല.
“ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡാണ് ഐപിഎൽ, ബാബർ ആസം അടക്കമുള്ള ഞങ്ങളുടെ കളിക്കാർക്ക് അതിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ അവർക്ക് സമ്മർദ്ദ സാഹചര്യങ്ങളിൽ കളിക്കാൻ പഠിക്കാനാകുമായിരുന്നു. നിർഭാഗ്യവശാൽ, നിലവിലുള്ള നയങ്ങൾ കാരണം, ഞങ്ങളുടെ കളിക്കാർക്ക് ആ വലിയ അവസരം ലഭിക്കുന്നില്ല,”- അഫ്രീദി പറഞ്ഞു.
National news: ജനാധിപത്യ രാജ്യത്തിനും കർഷകർക്കും ഇന്ന് ഇരുണ്ട ദിനം; ശിരോമണി അകാലി ദൾ
തന്റെ ക്രിക്കറ്റ് കരിയറിൽ ഇന്ത്യയിൽ കളിച്ച അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, രാജ്യത്തെ ആരാധകരിൽ നിന്ന് തനിക്ക് വളരെയധികം സ്‌നേഹവും ബഹുമാനവും ലഭിച്ചിട്ടുണ്ട് എന്നായിരുന്നു അഫ്രീദിയുടെ മറുപടി.
“ഇന്ത്യയിൽ ഞാൻ ഏറെ ആസ്വദിച്ചാണ് ക്രിക്കറ്റ് കളിച്ചത്. ഇന്ത്യയിലെ ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹത്തെയും ബഹുമാനത്തെയും ഞാൻ എപ്പോഴും വിലമതിച്ചിട്ടുണ്ട്. ഇപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുമ്പോൾ, എനിക്ക് ഇന്ത്യയിൽ നിന്ന് ധാരാളം സന്ദേശങ്ങൾ ലഭിക്കാറുണ്ട്, പലർക്കും ഞാൻ മറുപടിയും നൽകാറുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള എന്റെ മൊത്തത്തിലുള്ള അനുഭവം മികച്ചതാണ്, ”- അദ്ദേഹം കൂട്ടിച്ചേർത്തു.
Entertainment News: ടൊവിനോയും ഐശ്വര്യ ലക്ഷ്‌മിയും വീണ്ടും ഒന്നിക്കുന്നു: സംവിധാനം മനു അശോകന്‍