ന്യൂഡെല്‍ഹി: ഇന്ത്യയുടെ ജിഡിപി (മൊത്തം ആഭ്യന്തര ഉൽപാദനം ) ജൂലായ്- സെപ്റ്റംബര്‍ കാലയളവില്‍ 7.5 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ആദ്യപാദത്തില്‍ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണിത്. രണ്ട് പാദങ്ങളിലും തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്‌ഥ സാങ്കേതിക മാന്ദ്യത്തെ (ടെക്‌നിക്കല്‍ റിസഷന്‍) അഭിമുഖീകരിക്കുന്നതായാണ് നാഷണല്‍ സ്‌റ്റാറ്റിസ്‌റ്റിക്കല്‍ ഓഫീസ് പുറത്തുവിട്ട കണക്ക് വ്യക്‌തമാക്കുന്നത്.
ആദ്യപാദത്തില്‍ 23.9 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ഇന്ത്യയുടെ സമ്പദ് വ്യവസ്‌ഥ മൊത്തത്തില്‍ 8.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഇടിവാണ് തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ രേഖപ്പെടുത്തുന്നത്.
അതേസമയം, വൈദ്യുതി ഉല്‍പാദനത്തിലുള്ള തിരിച്ചുവരവും സ്‌ഥിരമായ കാര്‍ഷിക ഉല്‍പാദന വളര്‍ച്ചയും സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണച്ചതായി സ്‌റ്റാറ്റിസ്‌റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങള്‍ വ്യക്‌തമാക്കുന്നു.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1996 മുതലാണ് രാജ്യത്ത് ത്രൈമാസ ജിഡിപി കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്.
Also Read: ഡെൽഹി ചലോ; കര്‍ഷകരുമായി ഡിസംബര്‍ മൂന്നിന് ചര്‍ച്ച നടത്തുമെന്ന് കേന്ദ്രം