ന്യൂഡെൽഹി: കശ്‌മീരിനേയും ലഡാക്കിനേയും പ്രത്യേക മേഖലയാക്കി അടയാളപ്പെടുത്തി സൗദി അറേബ്യ പുറത്തിറക്കിയ മാപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. തെറ്റായി അടയാളപ്പെടുത്തിയ മാപ്പ് അടിയന്തരമായി പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് പറഞ്ഞു. ജമ്മു-കശ്‌മീരും ലഡാക്കും ഇന്ത്യയുടെ പ്രധാനപ്പെട്ട മേഖലയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
”സൗദിയുടെ ഇന്ത്യൻ അംബാസിഡർ വഴി വിഷയത്തിൽ രാജ്യത്തിന്റെ ആശങ്ക അറിയിച്ചിട്ടുണ്ട്. കശ്‌മീരിനേയും ലഡാക്കിനെയും ഒഴിവാക്കിയ നടപടി തെറ്റിധാരണ ഉണ്ടാക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് അടിയന്തരമായി നടപടിയെടുക്കണം എന്നാണ് അറിയിച്ചിട്ടുള്ളത്. ജമ്മു-കശ്‌മീർ, ലഡാക്ക് പ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗമായി തന്നെ ഉൾപ്പെടുത്തി മാപ്പ് മാറ്റുവാനും ആവശ്യപ്പെട്ടിട്ടുണ്ട്”,- വിദേശകാര്യ വക്‌താവ് പറഞ്ഞു.
Kerala News: ഭാഗ്യലക്ഷ്‍മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഇന്ത്യ അംഗമായ ജി 20 ഉച്ചകോടിയുടെ ഭാഗമായി പുറത്തിറക്കിയ കറൻസിയിലാണ് സൗദി അറേബ്യ ഇന്ത്യയുടെ മാപ്പിൽ ലഡാക്കിനെയും കശ്‌മീരിനേയും പ്രത്യേക മേഖലയായി അടയാളപ്പെടുത്തിയത്. ജി 20യുടെ ഈ വര്‍ഷത്തെ ഉച്ചകോടിക്ക് സൗദി അറേബ്യയാണ് അധ്യക്ഷത വഹിക്കുന്നത്. നവംബര്‍ 21, 22, 23 തീയതികളില്‍ വെര്‍ച്വലായാണ് ഉച്ചകോടി നടക്കുന്നത്.