ന്യൂഡെൽഹി: ഇന്ത്യയും സൗദിയും തമ്മിലുള്ള എയർ ബബിൾ കരാർ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിൽ കൂടുതൽ വിമാന സർവീസുകൾക്ക് തുടക്കം കുറിക്കും. എന്നാൽ മലബാറിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നൽകാത്തത് തിരിച്ചടിയായേക്കും.
ഇന്ത്യൻ സിവിൽ ഏവിയേഷനുമായി സൗദി ഒപ്പുവെച്ച എയർ ബബിൾ കരാർ പ്രകാരം ഇരു രാജ്യങ്ങളിലേയും ജനങ്ങൾക്ക് ഈ രാജ്യങ്ങളിലെ വിമാനങ്ങൾ വഴി സർവീസ് ഉപയോഗപ്പെടുത്താം. അന്താരാഷ്‌ട്ര വിമാന യാത്രകൾ റദ്ദാക്കുമ്പോഴും എയർബബിൾ സർവീസുകൾക്ക് അനുമതിയുണ്ടാകുന്നത് പ്രവാസികൾക്ക് ഗുണം ചെയ്യും.
അതേസമയം എത്ര സർവീസുകളാണ് തുടങ്ങുക എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
30 ലക്ഷത്തോളം പ്രവാസികളുള്ള സൗദിയിൽ നിന്ന് കോവിഡിന് ശേഷം ചാർട്ടേഡ് വിമാനങ്ങളായിരുന്നു പ്രവാസികൾക്കുള്ള ആശ്രയം. ഇന്ത്യയും സൗദിയും തമ്മിലുള്ള എയർ ബബിൾ കരാർ ഒപ്പിടാത്തത് കാരണം വൻ നിരക്കിലായിരുന്നു വിമാനയാത്ര. 50,000 രൂപ വരെയുണ്ട് നിലവിലെ കേരള- സൗദി യാത്രാനിരക്ക്. ഇതിന് പുറമെ സീറ്റുകൾ ലഭിക്കാത്ത സാഹചര്യവുമുണ്ട്.
സൗദി എയർലൈൻസും എയർ ഇന്ത്യയുമാകും കൂടുതൽ സർവീസ് നടത്തുക. അതേസമയം വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ അനുമതി നൽകാത്തത് തിരിച്ചടിയാകും. വിവിധ കാരണങ്ങൾ പറഞ്ഞാണ് അനുമതി നിഷേധിക്കുന്നത്. സൗദി എയർലൈൻസ് വിമാനങ്ങൾ ഇതോടെ കൊച്ചിയിലേക്കാകും കൂടുതൽ സർവീസ് നടത്തുകയെന്നാണ് വിവരം. പ്രവാസികൾ ഏറ്റവും കൂടുതലുള്ള മലബാറിലേക്ക് വലിയ വിമാനങ്ങൾക്ക് സർവീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധമുണ്ട്.
Most Read: കുട്ടികൾക്ക് വാക്‌സിൻ അനുമതിയായി; ആദ്യഘട്ടം 15 മുതൽ 18 വരെയുള്ള കുട്ടികൾക്ക്