ന്യൂഡെൽഹി: ഇസ്രയേലിൽ ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തെ രൂക്ഷമായി അപലപിച്ച് ഇന്ത്യ. യുഎൻ ജനറൽ അസംബ്ളിയിലാണ് ഇസ്രയേലിനെ പിന്തുണച്ച് ഇന്ത്യ നിലപാടെടുത്തത്. ഹമാസിന്റെ ആക്രമണത്തെ തുടർന്ന് പ്രതിരോധം എന്ന നിലയിലാണ് ഇസ്രയേലിന് തിരിച്ചടിക്കേണ്ടി വന്നതെന്ന് ഇന്ത്യ വ്യക്‌തമാക്കി.
ഗാസയുടെ ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു. തിരിച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിലും നിരവധിപ്പേർക്ക് ജീവൻ നഷ്‌ടമായി. ഇന്ത്യക്കാരടക്കം കൊല്ലപ്പെട്ട നിരപരാധികൾക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഇന്ത്യ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സമാധാന ചർച്ച പുനരാരംഭിക്കണം. അതിന് ഹമാസ് മുൻകൈ എടുത്ത് സാഹചര്യം ഒരുക്കണം. ഇരുവരും സംയമനം പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
മേയ് 16ന് യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യ പലസ്‌തീനെ അനുകൂലിക്കുന്ന നിലപാട് എടുത്തതിനെ തുടർന്ന് ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ഇന്ത്യ ഇസ്രയേലിനെ മതിയായ രീതിയിൽ അനുകൂലിക്കുന്നില്ല എന്നായിരുന്നു പ്രവർത്തകരുടെ പരാതി. പിന്തുണ നൽകിയ രാജ്യങ്ങളുടെ പതാക ഉൾപ്പെടുത്തിയുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ നന്ദി പ്രകടനത്തിലും ഇന്ത്യൻ പതാക ഉൾപ്പെട്ടിരുന്നില്ല. ഇതോടെയാണ് ഇന്ത്യ ഇസ്രയേലിന് പരസ്യമായി പിന്തുണ അറിയിച്ചത്.
Read also: ഗാസയിൽ നിരവധി മാദ്ധ്യമ പ്രവർത്തകരുടെ വാട്സാപ് സേവനങ്ങൾ വിലക്കിയതായി പരാതി