ജറുസലേം: വെടിനിർത്തലിന് ശേഷവും ഗാസയിൽ മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള നിയന്ത്രണങ്ങൾ തുടരുന്നു. ഗാസ മുനമ്പിലെ നിരവധി പലസ്‌തീനിയൻ മാദ്ധ്യമ പ്രവര്‍ത്തകരുടെ വാട്സാപ് സേവനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തുന്നുവെന്നാണ് പുതിയ പരാതി.
ഗാസയിലെ 17 മാദ്ധ്യമ പ്രവര്‍ത്തകരുടെ വാട്സാപ് അക്കൗണ്ടുകള്‍ വെള്ളിയാഴ്‌ച മുതല്‍ ബ്‌ളോക്ക് ചെയ്‌തിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട് ചെയ്‌തു. കഴിഞ്ഞ ദിവസം ഉച്ചയോടെ അല്‍ ജസീറയിലെ 4 മാദ്ധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ കൂടി വിലക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പതിനൊന്ന് ദിവസം നീണ്ടുനിന്ന ഇസ്രായേൽ ആക്രമണത്തിൽ ഗാസയിലെ മാദ്ധ്യമ പ്രവര്‍ത്തകരും കനത്ത നഷ്‌ടങ്ങളാണ് നേരിട്ടത്. അമേരിക്കൻ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്, അൽ ജസീറ എന്നിവയടക്കം നിരവധി മാദ്ധ്യമ സ്‌ഥാപനങ്ങൾ പ്രവർത്തിക്കുന്ന ‘അൽ- ജലാ’ എന്ന 11 നിലക്കെട്ടിടം ഇസ്രയേൽ വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു.
ആക്രമണത്തിന് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കെട്ടിടത്തിലെ സാധനങ്ങൾ മാറ്റാൻ വേണ്ട സമയം ഇസ്രയേൽ സേന നൽകിയില്ലെന്ന് അൽ- ജലാ ഉടമ ജവാദ് മെഹ്‌ദിയും അൽ ജസീറ അധികൃതരും വ്യക്‌തമാക്കി. ഇസ്രയേലിനെതിരെ ‘യുദ്ധക്കുറ്റം’ ആരോപിച്ച് ലോക കോടതിയിൽ പരാതി നൽകുമെന്ന് ജവാദ് മെഹ്‌ദിയുടെ അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.
കെട്ടിടത്തിൽ ഹമാസ് സംഘത്തിലെ ചിലർ ഉണ്ടായിരുന്നെന്ന് ആരോപിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഇസ്രയേൽ വ്യോമസേനയുടെ അത്യാധുനിക സംവിധാനങ്ങളുളള പോർവിമാനമായ എഫ്–16 ൽ നിന്നാണ് അൽ- ജലാ ടവറിൽ ആക്രമണം നടന്നത്. കുതിച്ചെത്തിയ മൂന്ന് മിസൈൽ നിമിഷങ്ങൾക്കുള്ളിൽ എല്ലാം തകർത്തെറിഞ്ഞു.
Also Read: അതിതീവ്രമായി യാസ്; തീരങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ച് ബംഗാളും ഒഡീഷയും