പൂനെ: ടെസ്‌റ്റ്, ടി-20 പരമ്പരകളിൽ ത്രസിപ്പിക്കുന്ന വിജയം തുടരാൻ ഇന്ത്യ നാളെയിറങ്ങുന്നു. ലോക ചാമ്പ്യൻമാരായ ഇംഗ്ളണ്ടിന് ഇത് അഭിമാനപോരാട്ടമാണ്. ടെസ്‌റ്റിലും, ടി-20യിലും വഴങ്ങിയ തോൽവിക്ക് പകരം ചോദിക്കുകയാണ് അവരുടെ ലക്ഷ്യം. മൂന്ന് മൽസരങ്ങളുള്ള പരമ്പര പൂനെയിലാണ് നടക്കുന്നത്.
ടി-20 പരമ്പരയില്‍ മിന്നിത്തിളങ്ങിയ സൂര്യകുമാര്‍ യാദവിന് ഏകദിന പരമ്പരയില്‍ അവസരം ലഭിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതേസമയം ഓപ്പണിംഗിൽ രോഹിത്തിനൊപ്പം പരിചയസമ്പന്നനായ ശിഖർ ധവാൻ തന്നെ കളിക്കുമെന്നാണ് സൂചനകൾ.
ഏകദിന മൽസരം ആയതിനാൽ ഇന്നിംഗ്‌സ് ബിൽഡ് ചെയ്‌ത് പതിയെ ഫോമിലേക്ക് എത്താനുള്ള അവസരമാണ് ധവാന് നൽകുന്നത്. ഇവിടെയും പരാജയപ്പെട്ടാൽ പൃഥ്‌വി ഷാ, ഗിൽ, ദേവദത്ത് പടിക്കൽ എന്നിവരിൽ ഒരാളെ പകരം ഇറക്കേണ്ടി വരും.
കെഎൽ രാഹുലും ഋഷഭ് പന്തും ടീമിൽ ഇടം നേടിയേക്കും. ഹാർദിക് പാണ്ഡ്യ കൂടി ചേരുന്നതോടെ മധ്യനിര കൂടുതൽ കരുത്ത് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭുവനേശ്വർ കുമാർ, ശാർദൂൽ താക്കൂർ എന്നിവർ ബൗളിംഗ് നിരക്ക് ശക്‌തി നൽകും.
അതേസമയം ഇംഗ്ളണ്ട് നിരയിൽ ക്യാപ്റ്റൻ ഇയാൻ മോർഗൻ തന്നെയാവും ടീമിനെ മുന്നോട്ട് നയിക്കുക. ജേസൺ റോയ്, ജോസ് ബട്ട്ലർ എന്നിവർ തിളങ്ങിയാൽ ഇംഗ്‌ളണ്ടിന് ജയപ്രതീക്ഷയുണ്ട്. ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സിന്റെ പ്രകടനവും നിർണായകമാവും.
Read Also: ജോജു ജോർജിന്റെ ‘പീസ്’ ചിത്രീകരണം പൂർത്തീകരിച്ചു