ന്യൂഡെല്‍ഹി : ഇന്ത്യക്ക് ശക്‌തമായ ഭീഷണിയുയര്‍ത്തുകയാണ് അയല്‍ രാജ്യങ്ങളായ പാകിസ്‌ഥാനും, ചൈനയുമെന്ന് വെളിപ്പെടുത്തി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. അവരുടെ കൂട്ടായ ഭീഷണി ഒഴിവാക്കാന്‍ സാധിക്കില്ലെന്നും, അതിനെതിരെ ഇന്ത്യ ശക്‌തമായി തന്നെ പ്രതിരോധം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാട് പാകിസ്‌ഥാന്‍ തുടരുകയാണെന്നും, എന്നാല്‍ ഭീകരവാദത്തെ ഇന്ത്യ ശക്‌തമായി തന്നെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നിലവില്‍ ഏത് സാഹചര്യം ഉണ്ടായാലും അതിനെ നേരിടാന്‍ സൈന്യം സജ്‌ജമാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
അതേസമയം തന്നെ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്. അതിര്‍ത്തികളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും ഇതുവരെ തയ്യാറായിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്ന ആത്‌മവിശ്വാസം ഉണ്ടെന്നും, അതിനായുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഒപ്പം തന്നെ ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അതിര്‍ത്തി മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തികളിലെ സുരക്ഷാ പ്രശ്‌നങ്ങളും കോവിഡും മൂലം കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തികളില്‍ സ്‌ഥിതി കൂടുതല്‍ രൂക്ഷമായിരുന്നു. അതിന്റെ ബാക്കിയെന്നോണം ഇപ്പോഴും അതിര്‍ത്തികളില്‍ അതീവ ജാഗ്രത തുടരുകയാണ്. ഏത് സാഹചര്യത്തെയും നേരിടാന്‍ സൈന്യം തയ്യാറാണെന്നും, അതിര്‍ത്തികളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനപരമായ അന്തരീക്ഷം സൃഷ്‌ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also : ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ സ്‌ഥിരപ്പെടുത്താൻ ശുപാർശ; കമലിന്റെ കത്ത് പുറത്ത്