ന്യൂഡെൽഹി: വടക്കൻ അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിജ്‌ഞാബദ്ധർ ആണെങ്കിലും ഇന്ത്യയുടെ ക്ഷമയെ ആരും പരീക്ഷിക്കരുതെന്ന് സൈനിക മേധാവി ജനറൽ എംഎം നരവനെ. സൈനിക ദിന പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകപക്ഷീയമായി അതിർത്തി മാറ്റാനായി നടത്തിയ അട്ടിമറികൾക്ക് തക്കതായ മറുപടി നൽകിയിട്ടുണ്ട്. ഗാൽവൻ പോരാളികളുടെ ത്യാഗം ഒരിക്കലൂം വെറുതെയാകില്ല. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയേയും പോറലേൽപ്പിക്കാൻ സൈന്യം ഒരിക്കലും അനുവദിക്കില്ല. ചൈനയുമായുള്ള പ്രശ്‌നം പരിഹരിക്കാൻ 8 തവണ സൈനികതല ചർച്ച നടന്നിട്ടുണ്ട്. നിലവിലെ അവസ്‌ഥ മാറ്റാനുള്ള ശ്രമങ്ങൾ തുടരും.
പാകിസ്‌ഥാൻ ഇപ്പോഴും ഭീകരതയുടെ സുരക്ഷിത മണ്ണായി തുടരുകയാണ്. നിയന്ത്രണരേഖക്ക് മറുഭാഗത്ത് നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി 400ഓളം ഭീകരർ തയാറെടുത്തുനിൽക്കുകയാണ്. വെടിനിർത്തൽ ലംഘനത്തിന്റെ 40 ശതമാനം വർധനവാണ് അടുത്തിടെ ഉണ്ടായിരിക്കുന്നത്. ഇത് പാകിസ്‌ഥാന്റെ നിലപാട് വ്യക്‌തമാക്കുന്നതാണ്. ഡ്രോൺ ഉപയോഗിച്ചും തുരങ്കങ്ങൾ വഴിയും ആയുധക്കടത്ത് നടത്താനും ശ്രമമുണ്ടെന്ന് നരവനെ പറഞ്ഞു.
കഴിഞ്ഞ വർഷം 200ൽ അധികം ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചിട്ടുണ്ട്. കരുത്ത് വർധിപ്പിക്കാനായി സൈന്യത്തിൽ പരിഷ്‌ക്കരണം കൊണ്ടുവരും. സാങ്കേതികത ഉപയോഗപ്പെടുത്താൻ ഐഐടി പോലുള്ള സ്‌ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. യുഎൻ സമാധാന സേനയിൽ 5,300 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: വ്യാപക പ്രതിഷേധം; വാട്‌സാപ് സ്വകാര്യനയം ഉടൻ നടപ്പാക്കില്ല