തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ കമൽ സർക്കാരിനയച്ച കത്ത് പുറത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് പുറത്തുവിട്ടത്.
സാംസ്‌കാരിക മന്ത്രി എകെ ബാലന് അയച്ച കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അക്കാദമിയിൽ നാല് കരാർ ജീവനക്കാരെ നിയമിക്കണമെന്നാണ് കത്തിൽ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇതിനായി ചൂണ്ടിക്കാട്ടിയ നിബന്ധനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലും സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിലകൊള്ളുന്നവരുമായ പ്രസ്‌തുത ജീവനക്കാരെ സ്‌ഥിരപ്പെടുത്തുന്നത്, സാംസ്‌കാരിക സ്‌ഥാപനങ്ങളിൽ സമുന്നത സ്‌ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ സഹായിക്കും എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.
ചലച്ചിത്ര അക്കാദമി സിപിഎമ്മിന്റെ പോഷക സംഘടനയായി മാറിയെന്ന് ചെന്നിത്തല ആരോപിച്ചു. എന്നാൽ ഇത്തരത്തിലൊരു സ്‌ഥിരപ്പെടുത്തൽ നടന്നിട്ടില്ലെന്നും ഇത് നിയമനത്തിലുള്ള മാനദണ്ഡമല്ലെന്ന് മന്ത്രി എകെ ബാലൻ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. യുവാക്കൾക്ക് നിയമനം നൽകാതെ കൺസൾട്ടൻസികൾക്കും കരാർ ജീവനക്കാർക്കും ആണ് നിയമനം നൽകുന്നതെന്ന ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയത്തിന് സ്‌പീക്കർ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് കത്ത് പുറത്തുവിട്ടിരിക്കുന്നത്.
Also Read: പാലാ സീറ്റില്‍ ഉറപ്പില്ലാതെ മുന്നണിയില്‍ തുടരില്ല; നിലപാട് വ്യക്‌തമാക്കി കാപ്പന്‍