ന്യൂ ഡെല്‍ഹി: യു.എന്‍ പൊതുസഭയില്‍ പാകിസ്‌താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി. കശ്‌മീർ പ്രശ്‍നം ഉന്നയിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയുള്ള പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. യു.എന്‍ പൊതുസഭയിലെ ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ ആണ് ഇമ്രാന്‍ ഖാന്‍ സംസാരിക്കുന്നതിനിടെ ഇറങ്ങിപ്പോയത്.
പാകിസ്‌താൻ നിലപാടില്‍ ഇന്ത്യ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. “കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാകിസ്‌താന്റെ അനധികൃത കടന്നുകയറ്റം മാത്രമാണ് കശ്‌മീരിലെ പ്രശ്‍നം,” ഇന്ത്യ പ്രതികരിച്ചു. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ നിന്ന് പാകിസ്‌താൻ ഇറങ്ങിപോകണമെന്നും ഇന്ത്യ പറഞ്ഞു. പാകിസ്‌താന്റെ പ്രകോപനത്തില്‍ ഇന്ത്യ തക്കതായ മറുപടി നല്‍കുമെന്ന് യു.എന്‍ പൊതുസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ ടി.എസ്. തിരുമൂര്‍ത്തി പ്രതികരിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യു.എന്‍ പൊതു സഭയില്‍ അഭിസംബോധന ചെയ്‌ത് സംസാരിക്കും. കൊറോണ സാഹചര്യം കണക്കിലെടുത്ത് വീഡിയോ കോണ്‍ഫെറന്‍സ് വഴിയാണ് അഭിസംബോധന ചെയ്യുക.
Related news: പ്രധാനമന്ത്രി ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും