ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടും. ജയിലിൽ കഴിയുന്ന നാവികരെ കാണാൻ നയതന്ത്ര ഉദ്യോഗസ്‌ഥർക്ക് അവസരം നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷ വിധിച്ച കോടതിക്ക് മുകളിൽ രണ്ടു കോടതികൾ കൂടിയുണ്ട്. വിധിയിൽ ഇളവ് തേടി അടുത്ത കോടതിയിൽ അപ്പീൽ നൽകാൻ ഇന്ത്യ നടപടി സ്വീകരിക്കും.
ഇതോടൊപ്പം, പ്രധാനമന്ത്രി ഖത്തർ അമീറുമായി സംസാരിക്കാനും ആലോചനയുണ്ട്. സങ്കീർണമായ വിഷയമാണിതെന്നും എല്ലാം വഴിയും ഇന്ത്യ തേടുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഖത്തറിന്റെ വിധി ഞെട്ടിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചിരുന്നു. കൂടുതൽ വിവരങ്ങളുമായി കാത്തിരിക്കുന്നതായും ഖത്തറുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. നിയമപരമായ സഹായങ്ങൾ നൽകുമെന്നും വധശിക്ഷ വിധിക്കപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
നാവികരെ കാണാൻ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യൻ അംബാസിഡറെ ഖത്തർ അധികൃതർ അനുവദിച്ചിരുന്നു. ഇന്ത്യ ഇവർക്കായി അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്‌തു. എന്നാൽ, എന്താണ് കുറ്റം എന്നത് സംബന്ധിച്ചു ആർക്കും കൂടുതൽ വിശദാംശങ്ങൾ ഒന്നുതന്നെ ലഭിച്ചിട്ടില്ല. ഒക്‌ടോബർ മൂന്നിന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിന് ശേഷമാണ് എട്ടുപേരും ഏകാന്ത തടവിലാണെന്ന വിവരം പുറത്തുവന്നത്.
ദോഹയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥനുമായി മുൻ പരിചയം ഉണ്ടായിരുന്നുവെന്നും തുടർന്നുണ്ടായ സൗഹൃദ സംഭാഷണമാണ് സംശയത്തിലേക്കും അറസ്‌റ്റിലേക്കും നീണ്ടതെന്നുമാണ് വിവരം. പാകിസ്‌താൻ നൽകിയ തെറ്റായ വിവരങ്ങളാണ് പ്രശ്‌നം ഉണ്ടാക്കിയതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദഹ്റ ഗ്ളോബൽ ടെക്‌നോളജീസ് കമ്പനി ഉദ്യോഗസ്‌ഥരായ എട്ടു പേർക്കാണ് വധശിക്ഷ വിധിച്ചത്. ഒരാൾ മലയാളിയാണ്. മുൻ ഉന്നത നാവിക ഉദ്യോഗസ്‌ഥരാണ് ഇവർ. ഒരു വർഷമായി ഇവർ തടവിലാണ്.
Most Read| സഞ്ചാരികളെ സ്വാഗതം ചെയ്‌ത് ചൈനയിലെ ഹൗടൗവൻ ‘പ്രേതനഗരം’