ന്യൂഡെൽഹി: ഖാർകീവിൽ റഷ്യ പദ്ധതിയിടുന്നത് വൻ ആക്രമണമാണെന്നും, അതിനാൽ ഇന്ത്യക്കാർ എത്രയും വേഗം ഖാർകീവിൽ നിന്നും ഒഴിയണമെന്നും വ്യക്‌തമാക്കി വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്ചി. ആക്രമണം സംബന്ധിച്ച് റഷ്യ തന്നെയാണ് സൂചന നൽകിയിരിക്കുന്നതെന്നും, വാഹനങ്ങൾ കിട്ടാത്ത സാഹചര്യത്തിൽ കാൽനട ആയെങ്കിലും ഖാർകീവിൽ നിന്നും പരമാവധി ദൂരേക്ക് മാറണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഖാർകീവ് നഗരത്തിൽ നിന്നും സമീപ നഗരങ്ങളായ പെസോചിന്‍, ബബയെ, ബെസിഡോല്‍ക എന്നിവിടങ്ങളിലേക്ക് സുരക്ഷിതമായി മാറാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പെസോചിന്‍– 11 കിലോമീറ്റർ, ബബായെ– 12 കിലോമീറ്റർ, ബെസിഡോല്‍ക–16 കിലോമീറ്റർ എന്നിങ്ങനെയാണ് ഖാർകീവിൽ നിന്നുള്ള ദൂരം. റഷ്യ വലിയ ആക്രമണം പദ്ധതിയിടുന്നതിനാൽ വാഹനങ്ങൾ കിട്ടാത്ത സാഹചര്യത്തിൽ കാൽനട ആയെങ്കിലും ഖാർകീവ് വിടണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
കൂടാതെ യുക്രൈന്റെ കിഴക്കൻ മേഖല നിലവിൽ പ്രശ്‌ന ബാധിത മേഖലയായി മാറുകയാണെന്നും, ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ റഷ്യയുമായി ചർച്ച തുടരുകയാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 6 വിമാനങ്ങൾ യുക്രൈനിൽ നിന്നും ഇന്ത്യയിൽ എത്തിയതോടെ ഇതുവരെ ഇന്ത്യക്കാരുമായി യുക്രൈനിൽ നിന്നെത്തിയ വിമാനങ്ങൾ 15 ആയെന്നും, 3,325 പേരെ ഇതിനോടകം തിരിച്ചെത്തിക്കാൻ സാധിച്ചെന്നും ബാഗ്‌ചി കൂട്ടിച്ചേർത്തു.
Read also: യുപിയിൽ പോരാട്ടം കനക്കും; എസ്‌പി- ആർഎൽഡി സഖ്യം ബിജെപിക്ക് തിരിച്ചടി