ന്യൂഡെൽഹി: ഇപിഎഫിൽ (എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട്) പൊതുജനങ്ങൾക്കും നിക്ഷേപിക്കാനുള്ള അവസരം വരുന്നു. ഇപിഎഫ് ഓർഗനൈസേഷന് കീഴിൽ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്തിയാകും പദ്ധതി നടപ്പാക്കുക.
നിലവിൽ രാജ്യത്ത് സർക്കാർ ഗ്യാരണ്ടി നൽകുന്ന പദ്ധതികളിൽ ഏറ്റവും കൂടുതൽ ആദായം ഇപിഎഫിലെ നിക്ഷേപത്തിനാണ്. രണ്ടുവർഷമായി 8.5 ശതമാനമാണ് പലിശ നിരക്ക്. ആറ് കോടി വരിക്കാരുടേതായി 10 ലക്ഷം കോടിയിലധികം രൂപയുടെ ആസ്‌തിയാണ് നിലവിൽ ഇപിഎഫ്ഒയിലുള്ളത്.
ആനുകൂല്യത്തെ ബാധിക്കാത്ത വിധത്തിൽ പ്രത്യേക നിധി രൂപീകരിച്ചായിരിക്കും പ്രവർത്തനമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് തൊഴിൽമന്ത്രാലയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ സ്വകാര്യ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഇപിഎഫിൽ അംഗത്വം ലഭിക്കുക.
തൊഴിലാളി-തൊഴിലുടമ ബന്ധത്തിന്റെ ഭാഗമായാണ് നിക്ഷേപ പദ്ധതിയും ക്രമീകരിച്ചിട്ടുള്ളത്. ഡോക്‌ടർമാർ. ചാർട്ടേഡ് അക്കൗണ്ടുമാർ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പദ്ധതിയിൽ ചേരാനുള്ള അവസരം ഇല്ലായിരുന്നു.
എൻപിഎസിൽ എല്ലാവർക്കും നിക്ഷേപിക്കാൻ അവസരമൊരുക്കിയത് പോലെയുള്ള പദ്ധതിയാണ് പുതിയതായി ആലോചിക്കുന്നത്. ഇത്തരത്തിൽ പുതിയതായി അംഗങ്ങളാകുന്നവർക്ക് അവരുടെ നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം വീതിച്ചു നൽകുന്ന രീതിയാകും ഇപിഎഫ്ഒ പിന്തുടരുക.
ഇപിഎഫ് ആക്‌ട് പ്രകാരം ജീവനക്കാരിൽ നിന്നും തൊഴിലുടമയിൽ നിന്നുമായി 24 ശതമാനം വിഹിതമാണ് നിക്ഷേപമായി സ്വീകരിക്കുന്നത്. 12 ശതമാനം വീതമാണിത്. അതിനാൽ നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് മാത്രമേ പദ്ധതി നടപ്പിലാക്കാൻ കഴിയൂ.
Read Also: ‘വര്‍ത്തമാനം’ 12ന് തന്നെ; സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് പാർവതി