തന്റെ സിനിമയായ ‘വര്‍ത്തമാനം’ മാർച്ച് 12ന് തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്‌തമാക്കി അഭിനേത്രി പാർവതി തിരുവോത്ത്. കാലങ്ങള്‍ക്ക് ശേഷം തന്റെ സിനിമ റിലീസിന് എത്തുന്നതിന്റെ സന്തോഷത്തിലാണെന്നും ഒരു പോരാട്ടത്തിന്റെ കഥയായ ‘വര്‍ത്തമാനം’ എല്ലാവരും കാണണമെന്നും പാര്‍വ്വതി പറഞ്ഞു. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്.
ഒരു വലിയ സന്തേഷ വാര്‍ത്തയുമായാണ് ഈ വീഡിയോ റെക്കോഡ് ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പാർവതിയുടെ വീഡിയോ ആരംഭിക്കുന്നത്. ‘ഒരുപാട് കാലം കഴിഞ്ഞ് എന്റെ ഒരു സിനിമ റിലീസിന് അടുത്തിരിക്കുകയാണ്. മാര്‍ച്ച് 12ന് വര്‍ത്തമാനം റിലീസ് ചെയ്യും. പല കാരണങ്ങളായി പല സിനിമകളുടെയും റിലീസ് തീയതി മാറിക്കൊണ്ടിരിക്കുമ്പോൾ ‘വര്‍ത്തമാനം’ മാര്‍ച്ച് 12ന് തന്നെ റിലീസ് ചെയ്യണമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ വേണം,’ താരം പറഞ്ഞു.
കൂടാതെ സിദ്ധാര്‍ഥ് ശിവയുമായി ഒരു സിനിമ ചെയ്യണമെന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു എന്നും പാർവതി പറഞ്ഞു. മാത്രവുമല്ല പല തരത്തിലുള്ള പോരാട്ടങ്ങള്‍ക്കിടയിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് പറഞ്ഞ താരം അത്തരമൊരു പോരാട്ടത്തിന്റെ കഥയാണ് ‘വര്‍ത്തമാന’മെന്നും എല്ലവരും സിനിമ കണ്ട് പ്രോൽസാഹിപ്പിക്കണമെന്നും കൂട്ടിച്ചേർത്തു.
രാജ്യമൊട്ടാകെ 300 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഡെല്‍ഹിയിലെ ഒരു സര്‍വ്വകലാശാലയില്‍ ഗവേഷണത്തിനായി മലബാറില്‍ നിന്ന് എത്തുന്ന വിദ്യാര്‍ഥിയുടെ വേഷമാണ് ചിത്രത്തില്‍ പാര്‍വ്വതി കൈകാര്യം ചെയ്യുന്നത്.
Read Also: തൃണമൂൽ എംപി മഹുവ മൊയ്‌ത്രക്കെതിരെ അവകാശ ലംഘന നോട്ടീസ്
ആര്യാടന്‍ ഷൗക്കത്ത് തിരക്കഥ നിര്‍വ്വഹിച്ച ‘വർത്തമാനം’ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. റോഷന്‍ മാത്യു, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനും നിര്‍മ്മാണ പങ്കാളിത്തമുണ്ട്.
അഴകപ്പനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. പശ്‌ചാത്തല സംഗീതം ഒരുക്കിയത് ബിജിപാല്‍ ആണ്. റഫീഖ് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍ എന്നിവരാണ് ഗാനരചന. ഡെല്‍ഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
അതേസമയം ‘വര്‍ത്തമാന’ത്തിന്റെ പ്രമേയം ദേശവിരുദ്ധവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി നേരത്തെ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് വി സന്ദീപ് കുമാര്‍ സിനിമയുടെ പ്രമേയം രാജ്യവിരുദ്ധമാണെന്ന് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു. പിന്നീട് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ചിത്രത്തില്‍ വരുത്തിയ ചെറിയ മാറ്റങ്ങളോടെ പ്രദര്‍ശനത്തിന് അനുമതി നല്‍കുകയായിരുന്നു.
Read Also: നടിയെ ആക്രമിച്ച കേസ്; നാദിർഷയെ ഇന്ന് വിസ്‌തരിക്കും