എറണാകുളം: അമ്മയുടെ കയ്യിൽ നിന്നും പുഴയിലേക്ക് വീണ് കാണാതായ കുഞ്ഞിന്റെ മൃതദേഹം ഒരാഴ്‌ചക്ക് ശേഷം കണ്ടെത്തി. ഏലംകുളം മുതുകുര്‍ശി മപ്പാട്ടുകര പാലത്തില്‍ ചൊവ്വാഴ്‌ച രാത്രി പതിനൊന്നോടെയാണ് അമ്മയുടെ കയ്യിൽ നിന്നും 11 ദിവസം പ്രായമായ പെൺകുഞ്ഞ് പുഴയിലേക്ക് വീണത്. തുടർന്ന് രണ്ടു കിലോമീറ്ററിലേറെ മാറി കട്ടുപ്പാറ ഇട്ടക്കടവ് തടയണയ്‌ക്ക് താഴ്ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കരയോടുചേര്‍ന്ന് ചപ്പുചവറുകള്‍ക്കിടയില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മീൻ പിടിക്കാനായി എത്തിയ യുവാവാണ് ആദ്യം കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടർന്ന് ഇയാൾ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ അഗ്‌നി രക്ഷാനിലയത്തിലെ സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ചേര്‍ന്നാണ് മൃതദേഹം കരയിലേക്കെത്തിച്ചത്.
മാനസിക അസ്വാസ്‌ഥ്യത്തിന് ചികിൽസ തേടുന്ന പാലത്തോള്‍ സ്വദേശിയായ 35കാരിയുടെ കൈയില്‍നിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലില്‍ കുഞ്ഞിനെ നഷ്‌ടമായെന്നാണ് അമ്മ പറയുന്നത്. കുഞ്ഞിന്റെ മൃതദേഹം നിലവിൽ പോസ്‌റ്റുമോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.
Read also: കല്ലിടൽ നിർത്തി; കെ റെയിൽ സർവേ ഇനി ജിപിഎസ് വഴി