തിരുവനന്തപുരം: പോലീസ് ഡാറ്റാ ബേസിലെ ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പോലീസ് ഉദ്യോഗസ്‌ഥനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനിലെ പികെ അനസിനെതിരെ ആണ് നടപടി.
ഇരുന്നൂറോളം വരുന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അനസ് എസ്‌ഡിപിഐക്ക് ചോര്‍ത്തി നല്‍കിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി തെളിഞ്ഞത്. നേരത്തെ അനസ് സസ്‌പെന്‍ഷനിലായിരുന്നു. തുടര്‍ന്ന് പിരിച്ചുവിടുന്നതിന് മുന്‍പ് കാരണം കാണിക്കല്‍ നോട്ടീസ് കൂടി നല്‍കിയിരുന്നു. എന്നാൽ ഇതിന് നൽകിയ മറുപടി തൃപ്‌തികരം ആയിരുന്നില്ല. ഇതുകൂടി മുന്‍നിര്‍ത്തിയാണ് നടപടി.
കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു നടപടിക്ക് ആസ്‌പദമായ സംഭവം. കരുതൽ നടപടിയുടെ ഭാഗമായി ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ച് ഡാറ്റാ ബേസിൽ സൂക്ഷിച്ചിരുന്നു. ഈ വിവരങ്ങൾ അനസ് ചോർത്തി എസ്‌ഡിപിഐ നേതാവായ വണ്ണപ്ര സ്വദേശി പ്ളാമൂട്ടിൽ ഷാനവാസിന് നൽകിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ഡിസംബര്‍ 3ന് തൊടുപുഴയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ബസില്‍ നിന്ന് വലിച്ചിറക്കി മർദ്ദിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചില പോസ്‌റ്റുകൾ ഇട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ആക്രമണത്തിന് പിന്നില്‍. സംഭവവുമായി ബന്ധപ്പെട്ട് ആറോളം എസ്‌ഡിപിഐ പ്രവര്‍ത്തരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുകയും ചെയ്‌തിരുന്നു. ഇവരില്‍ ഒരാളുടെ മൊബൈലില്‍ നിന്നാണ് ഇതേപ്പറ്റിയുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്.
ഇയാളുമായി അനസ് എന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും പോലീസ് ഡാറ്റാബേസിലുള്ള ആര്‍എസ്എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാള്‍ക്ക് വാട്‍സ്ആപ്പിലേക്ക് അയച്ചു നല്‍കാറുണ്ടെന്നും കണ്ടെത്തി. അപ്പോള്‍ തന്നെ അനസിനെ ജില്ലാ ആസ്‌ഥാനത്തേക്ക് സ്‌ഥലം മാറ്റിയിരുന്നു. ഇതിന് ശേഷമുള്ള വിശദമായ അന്വേഷണത്തില്‍ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നാണ് വിവരം. പിന്നാലെയാണ് നടപടി.
Most Read: ആരെയും കണ്ണീരു കുടിപ്പിച്ച് കെ-റെയിൽ പദ്ധതി നടപ്പാക്കില്ല; കോടിയേരി