കുവൈറ്റ് സിറ്റി: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുന്നു. ഹവല്ലിയില്‍ അപ്രീതിക്ഷിതമായി നടത്തിയ പരിശോധനയില്‍ 35 നിയമ ലംഘകരെ അധികൃതര്‍ അറസ്‌റ്റ് ചെയ്‌തു.
ഇവരില്‍ രണ്ട് പേരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്‌തു. ഇവര്‍ രണ്ട് പേരും നേരത്തെ നടന്ന മോഷണക്കേസുകളിലെ പ്രതികളുമാണ്. പിടിയിലായവരില്‍ ഏഴ് പേര്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരായിരുന്നു. മറ്റുള്ളവര്‍ താമസ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കുവൈത്തില്‍ തങ്ങിയിരുന്നവരും.
മുനിസിപ്പാലിറ്റിയിലെയും പോലീസിലെയും നിരവധി ഉദ്യോഗസ്‌ഥര്‍ പരിശോധനകളില്‍ പങ്കെടുത്തു. നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും അല്ലെങ്കില്‍ നിയമ നടപടികള്‍ ഒഴിവാക്കി രാജ്യം വിടാനും നേരത്തെ അധികൃതര്‍ സമയം നല്‍കിയിരുന്നു. സമയപരിധി അവസാനിച്ചതിന് പിന്നാലെ കര്‍ശന പരിശോധനകളാണ് നടത്തുന്നത്. പിടിക്കപ്പെടുന്നവരെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Must Read: ലിംഗഭേദമില്ല; മീഷോയിൽ ജീവനക്കാർക്ക് കുഞ്ഞുങ്ങളെ നോക്കാൻ അവധി