മനാമ: ബഹ്‌റൈനിൽ ജോലികൾക്ക് സ്വദേശികളെ നിയമിക്കാൻ തൊഴിലുടമകളെ നിർബന്ധിതരാക്കുന്ന ബില്ലിന് ബഹ്‌റൈൻ പാർലമെന്ററി കമ്മിറ്റി അംഗീകാരം നൽകി. തൊഴിലുടമകൾ സ്വദേശി തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ പരിശോധിച്ച് യോഗ്യരായവരെ നിയമിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചത്. സ്വദേശികളെ നിയമിക്കാത്ത തൊഴിലുടമകൾക്ക് 5000 മുതൽ 20,000 ദിനാർ വരെ പിഴയും പുതിയ ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്.
പാർലമെന്റ് കമ്മിറ്റി പാസാക്കിയ പുതിയ ബില്ലിനെതിരെ തൊഴിൽ സാമൂഹിക വകുപ്പ് മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്. ബില്ലിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ പ്രയാസമാണെന്നും ഇത് പുനഃപരിശോദിക്കണമെന്നും തൊഴിൽ സാമൂഹിക വകുപ്പ് മന്ത്രാലയം ആവശ്യപ്പെട്ടു. താരതമ്യേന വേതനം കുറഞ്ഞ തൊഴിലുകളാണ് പ്രവാസി ജീവനക്കാർ ചെയ്യുന്നതെന്നും ഇത്തരം തൊഴിലുകളോട് സ്വദേശികൾ പൊതുവേ വിമുഖത കാണിക്കുന്നവരാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Also Read: ഇന്ത്യ ടു ബഹ്‌റൈൻ; ഇനി പറക്കാം കുറഞ്ഞ ചെലവിൽ
വിദേശ നിക്ഷേപം കൊണ്ടുവന്ന് സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിനാവശ്യമായ തൊഴിൽ പരിശീലനം നൽകാനും പദ്ധതിയിടുന്നുണ്ടെന്ന് മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് ബഹ്‌റൈനിലെ പ്രവാസികളുടെ എണ്ണത്തിൽ കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.