ബഹ്‌റൈൻ: ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്രക്ക് അവസരം. എമിറേറ്റ്സ് വിമാനത്തിൽ ദുബൈ മാർഗം കണക്ഷൻ ഫ്‌ളൈറ്റിൽ യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള അനുമതി ഇന്ത്യയിൽ നിന്നും ലഭിച്ചു. അടുത്ത ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തിരുവന്തപുരത്തു നിന്നും സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ആഴ്‌ചകളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കൊച്ചിയിൽ നിന്ന് 125 ദിനാറാണ് വിമാനത്തിലെ അടിസ്‌ഥാന നിരക്ക്. നിലവിൽ ഗൾഫ് എയർ, എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളിൽ ഉയർന്ന നിരക്ക് നൽകി യാത്ര ചെയ്യേണ്ട അവസ്‌ഥയാണുള്ളത്. എമിറേറ്റ്സ് സർവീസിലൂടെ ഈ ബുദ്ധിമുട്ടിനാണ് പരിഹാരമാകുന്നത്. ഗൾഫ് എയറിന് കേരളത്തിൽ നിന്നും 415 ദിനാർ വരെ നിരക്ക് ഉയർന്നിരുന്നു. എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ശരാശരി നിരക്ക് 208 ദിനാറാണ്.
ദുബൈയിലേക്കുള്ള സന്ദർശക വിസയോ ട്രാൻസിറ്റ് വിസയോ എടുക്കാതെ തന്നെ ബഹ്റൈനിലേക്ക് നേരിട്ട് ടിക്കറ്റ് എടുക്കാമെന്നതാണ് പുതിയ സർവീസിൻെറ ഗുണം. ദുബൈയിൽ ഒന്നര മണിക്കൂർ മണിക്കൂർ മാത്രമേ കാത്തിരിക്കേണ്ടി വരുകയുള്ളു. എന്തെങ്കിലും കാരണങ്ങളാൽ ടിക്കറ്റ് റദ്ദാക്കേണ്ടി വന്നാൽ ടിക്കറ്റിന് ചെലവഴിച്ച തുക മുഴുവനായും റീഫണ്ട് നൽകും. അല്ലെങ്കിൽ രണ്ട് വർഷങ്ങൾക്ക് ഉള്ളിൽ ഈ ടിക്കറ്റ് ഉപയോഗിക്കുവാൻ കഴിയും.
ബഹ്‌റൈനിൽ നിന്ന് കേരളത്തിലേക്കും ഇതേ രീതിയിൽ സർവീസുണ്ട്. 98 ദിനാറാണ് ഈ സർവീസിന്റെ നിരക്ക്. ബഹ്‌റൈനിലേക്കുള്ള യാത്രക്കാർ 96 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നും നിർദ്ദേശമുണ്ട്.
Read also: ഇനി സൗജന്യ ലാബ് പരിശോധനയും മരുന്നും; ഇ-സജ്‌ഞീവനി വിപുലീകരിച്ച് ആരോഗ്യവകുപ്പ്