തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇ-സജ്‌ഞീവനി ടെലിമെഡിസിന്‍ പദ്ധതി വിപുലമാക്കി ആരോഗ്യവകുപ്പ്. പദ്ധതിയിലൂടെ വീട്ടിലിരുന്ന് തന്നെ ഡോക്‌ടറെ കാണുന്നതിന് ഒപ്പം മരുന്നുകളും ലാബ് പരിശോധനകളും സൗജന്യമാക്കാനുള്ള ഒരുക്കങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. അതായത്, ഇ-സജ്‌ഞീവനി ടെലിമെഡിസിന്‍ പ്‌ളാറ്റ്‌ഫോം വഴി ലഭിക്കുന്ന കുറിപ്പടികളിലെ മരുന്നുകളും ലാബ് പരിശോധനകളും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും സൗജന്യമായി ഇനി മുതല്‍ നേടാന്‍ സാധിക്കും. പക്ഷേ ഇത്തരത്തില്‍ ലഭിക്കുന്ന ഇ-സജ്‌ഞീവനി കുറിപ്പടികള്‍ക്ക് 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ. അതിനാല്‍ തന്നെ കുറിപ്പടി ലഭിക്കുന്ന അന്ന് തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തി സൗജന്യ മരുന്നുകളും ലാബ് പരിശോധനയും നേടേണ്ടതാണ്.
സംസ്‌ഥാനത്ത് ആരംഭിച്ച ഇ-സജ്‌ഞീവനി ടെലിമെഡിസിന്‍ പ്‌ളാറ്റ്‌ഫോം വഴി എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ ജനറല്‍ ഒപി ഉണ്ടായിരിക്കും. ഒപ്പം തന്നെ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ ശിശു-നവജാത ശിശു വിഭാഗവും, തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ സൈക്യാട്രി വിഭാഗം ഒപിയും സ്‌ഥിരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജനങ്ങളുടെ ആവശ്യപ്രകാരം ജനറല്‍ ഒപിക്ക് ഒപ്പം തന്നെ സ്‌പെഷ്യാലിറ്റി സേവനങ്ങളും ഇപ്പോള്‍ ഇ-സജ്‌ഞീവനിയിലൂടെ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്.
ഇ-സജ്‌ഞീവനിയിലൂടെ സംസ്‌ഥാനത്തെ പൊതുമേഖല ആരോഗ്യ രംഗത്തെ 30 പ്രശസ്‌ത സ്‌ഥാപനങ്ങള്‍ സൗജന്യ സേവനം നല്‍കുന്നു. ഇന്ത്യന്‍ ഇന്‍സ്‍റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം, ഇംഹാന്‍സ് കോഴിക്കോട്, ആര്‍സിസി തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി തുടങ്ങിയ സ്‌ഥാപനങ്ങളുടെ ഒപി സേവനങ്ങളും ഇ-സജ്‌ഞീവനിയിലൂടെ ആളുകള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഒപ്പം തന്നെ സ്‌പെഷ്യാലിറ്റി ഡോക്‌ടർമാര്‍ നേതൃത്വം നല്‍കുന്ന സ്‌പെഷ്യല്‍ ഒപി, കൗണ്‍സിലിംഗ് സേവനങ്ങള്‍ എന്നിവയും ഇ-സജ്‌ഞീവനിയിലൂടെ ലഭ്യമാണ്.
Read also : കോവിഡ് പരിശോധനയിൽ കേരളം ഒന്നാമത്; ദേശീയ ശരാശരിയേക്കാൾ കൂടുതൽ