കണ്ണൂർ: കനകമല ജലസംഭരണിയുടെ നിർമാണ നടപടികളുടെ ഭാഗമായി റവന്യൂ, ജല വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥല പരിശോധന നടത്തി. തലശ്ശേരി-കൂത്തുപറമ്പ് സംയോജിത കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് കനകമല ജലസംഭരണി നിർമിക്കുന്നത്. ഭൂമിയുടെ സർവേ നടപടി നേരത്തെ പൂർത്തിയാക്കിയിരുന്നു.
തലശ്ശേരി നിയോജക മണ്ഡലത്തിലെ ചൊക്ളിയിലും കൂത്തുപറമ്പിലെ പാനൂർ നഗരസഭയിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണിത്. 2017-18ൽ കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതിക്ക് 85.86 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പഴശ്ശി റിസർവോയറിൽ നിന്നും അഞ്ചരക്കണ്ടി പുഴയിൽ നിന്നും വെള്ളമെടുത്ത് മൈലാടി ജല ശുദ്ധീകരണശാല വഴി കനകമലയിൽ സ്‌ഥാപിക്കുന്ന ജലസംഭരണിയിൽ എത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണിത്.
ജലസംഭരണിക്കായി 35 സെന്റ് സ്‌ഥലവും, റോഡിനായി അഞ്ചു സെന്റ് സ്‌ഥലവും ഏറ്റെടുത്ത സ്‌ഥലമാണ് ഉദ്യോഗസ്‌ഥർ പരിശോധിച്ചത്. തലശ്ശേരി തഹസിൽദാർ വികെ ഷാജി, സർവേയർ കെ രോഷ്‌ന, ജല വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ പ്രകാശ്, അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് തെരേസ റിനി എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
Read Also: കേരളത്തില്‍ വ്യവസായത്തിനായി പണം ചിലവഴിക്കില്ല; കിറ്റെക്‌സ് എംഡി