തിരുവനന്തപുരം: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്‌തു. മാനസയെ കൊലപ്പെടുത്തിയ രഖിലിന് തോക്ക് കൈമാറിയ ബിഹാർ സ്വദേശികളായ മനീഷ് കുമാർ, സോനു കുമാർ എന്നിവരെയാണ് ചോദ്യം ചെയ്‌തത്. നിലവിൽ മാനസയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവർ രണ്ട് പേരുമാണ് അറസ്‌റ്റിലായത്.
രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി സോനു കുമാർ മോദിയെ ബംഗാൾ അതിർത്തിയിൽ നിന്നും, പ്രതികളെ സഹായിച്ച ടാക്‌സി ഡ്രൈവർ മനീഷ് കുമാറിനെ മുനവറിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. ഇവർ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. കൂടാതെ 20ഓളം തോക്കുകൾ കേരളത്തിൽ ഇതിനോടകം വിൽപന നടത്തിയതായി പ്രതികളും സമ്മതിച്ചിട്ടുണ്ട്.
അറസ്‌റ്റിൽ കഴിയുന്ന സോനു കുമാർ കേരളത്തിലേക്ക് തോക്ക് എത്തിക്കുന്നതിൽ മുഖ്യ കണ്ണിയാണെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. കൂടാതെ ഇവരുടെ ഫോണുകളിൽ നിന്നും കേരളത്തിലേക്ക് നിരന്തരമായി കോളുകൾ വന്നിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രഖിലിന് ഇവരെ കുറിച്ചുള്ള വിവരം ഇതര സംസ്‌ഥാന തൊഴിലാളികളിൽ നിന്നും ലഭിച്ചതാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ നിഗമനം.
Read also: ഡെൽഹി-കാബൂൾ അടിയന്തിര സർവീസ്; എയർ ഇന്ത്യ വിമാനം 12.30ന് തിരിക്കും