തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ കൊടിയിറങ്ങും. കഴിഞ്ഞ 8 ദിവസം നീണ്ട ലോക സിനിമകളുടെ ഉൽസവത്തിനാണ് ഇന്ന് സമാപനം കുറിക്കുന്നത്. സമാപന സമ്മേളനം ഇന്ന് വൈകുന്നേരം 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി കെഎൻ ബാലഗോപാലാണ് സമ്മേളനം ഉൽഘാടനം ചെയ്യുക. കൂടാതെ ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധീഖിയാണ് മുഖ്യ അതിഥിയായും എത്തും.
എഴുത്തുകാരൻ ടി പത്‌മനാഭൻ വിശിഷ്‌ട അതിഥിയായി പങ്കെടുക്കും. കൂടാതെ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്‌കാരങ്ങളും സഹകരണ മന്ത്രി വിഎൻ വാസവൻ മാദ്ധ്യമ അവാർഡുകളും സമ്മാനിക്കും. അഡ്വ. വികെ പ്രശാന്ത് എംഎൽഎ, ചലച്ചിത്ര അക്കാഡമി ചെയർമാൻ രജ്‌ഞിത്ത്, സെക്രട്ടറി സി അജോയ്, വൈസ് ചെയർമാൻ പ്രേം കുമാർ, ആർട്ടിസ്‌റ്റിക് ഡയറക്‌ടർ ബീന പോൾ തുടങ്ങിയവരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
കഴിഞ്ഞ 8 ദിവസമായി 173 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. അന്താരാഷ്‌ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെയാണ് ഇത്തവണ പ്രദർശനത്തിനെത്തിയത്. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങുകൾ മധുശ്രീ നാരായണൻ, രാജലക്ഷ്‌മി എന്നിവരുടെ ഫ്യൂഷൻ സംഗീത സന്ധ്യയോടെയാണ് ആരംഭിക്കുന്നത്. കൂടാതെ മേളയിൽ സുവർണ ചകോരം നേടിയ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്യും.
Read also: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു