അംബാല: ഹരിയാനയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് ഭരണപരമായ തീരുമാന പ്രകാരമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഡെൽഹിയിൽ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെയുണ്ടായ അക്രമത്തെ തുടർന്ന് പൊതു സുരക്ഷ നിലനിർത്തുന്നതിനും അടിയന്തരാവസ്‌ഥ ഒഴിവാക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ തീരുമാനമാണ് ഇതെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
സോണിപത്, പൽവാൾ, അംബാല, യമുന നഗർ ഉൾപ്പടെ 17 ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ്, എസ്എംഎസ് അടക്കമുള്ള സേവനങ്ങൾ ജനുവരി 31ന് വൈകുന്നേരം 5 മണി വരെ ഹരിയാന സർക്കാർ നിർത്തിവച്ചിരുന്നു. മഹാമാരിയുടെ പശ്‌ചാത്തലത്തിൽ വിദ്യാർഥികളുടെ ക്ളാസുകൾ ഉൾപ്പടെ എല്ലാം ഡിജിറ്റലായെന്നും സംസ്‌ഥാനത്തെ ഇന്റർനെറ്റ് സേവനം പുനസ്‌ഥാപിക്കുകയാണ് എന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
കോവിഡ് മഹാമാരിയുടെ കാലത്ത് ഇന്റർനെറ്റ് നിർത്തിവെക്കുന്നത് വിദ്യാർഥികൾക്കും ജനങ്ങൾക്കും ഒരുപോലെ പ്രയാസം സൃഷ്‌ടിക്കുമെന്ന് കോൺഗ്രസ് അടക്കം നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ കോവിഡ് സാഹചര്യത്തിൽ സംസ്‌ഥാനത്തെ ജനങ്ങൾക്ക് തങ്ങളുടെ സർക്കാർ നൽകിയത് പോലുള്ള സഹായങ്ങൾ കോൺഗ്രസിന് ഒരിക്കലും നൽകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.
അതേസമയം ജനാധിപത്യ രാജ്യത്ത് സംസാരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും കർഷകരുടെ പ്രതിഷേധം അനാവശ്യമാണെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു. ചർച്ചയിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നാണ് താൻ കരുതുന്നതെന്നും മനോഹർ ലാൽ ഖട്ടർ കൂട്ടിച്ചേർത്തു.
Read Also: രാഹുലിനെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം; പ്രമേയം പാസാക്കി ഡെല്‍ഹി പിസിസി