തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്‌ഥകൾക്ക് എതിരെ ക്യാംപയിൻ സംഘടിപ്പിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. വിഷയം സംബന്ധിച്ചുള്ള വസ്‌തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തും.
ആര്‍ബിഐയുടെ നീക്കത്തിനെതിരെ സഹകരണ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത് നിയമത്തെ വെല്ലുവിളിക്കുന്ന നിലപാടാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. കേരളത്തിലെ സഹകരണ മേഖലയെ ഒരു പോറല്‍ പോലുമേല്‍ക്കാതെ സംരക്ഷിക്കാനുള്ള കരുത്ത് സര്‍ക്കാരിനുണ്ട്. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പരസ്യത്തില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റിദ്ധാരണാജനകവും അവാസ്‌തവവുമാണ്. ഇക്കാര്യത്തില്‍ കോടതിയെയടക്കം സമീപിച്ച് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ബാധകമായിരിക്കില്ലെന്ന ആര്‍ബിഐ പരസ്യത്തിന്റെ പശ്‌ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. 2020 സെപ്‌റ്റംബറിലെ ബാങ്കിങ് നിയമ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് സഹകരണ സംഘങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആര്‍ബിഐ എത്തിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപത്തിന് ഡിഐസിജിസി പരിരക്ഷ ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്കിന്റെ പുതിയ പരസ്യത്തില്‍ പറയുന്നു.
Also Read: വായു മലിനീകരണം; ട്രക്കുകളുടെ നിരോധനം നീട്ടി ഡെൽഹി സർക്കാർ