കാസർഗോഡ്: നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി കാഞ്ഞങ്ങാട് സ്വദേശികൾക്ക് ഉൾപ്പെടെ ലക്ഷങ്ങൾ നഷ്‌ടപ്പെട്ടു. മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന സ്വകാര്യ സ്‌ഥാപനത്തിൽ നിക്ഷേപിച്ചവരുടെ പണമാണ് നഷ്‌ടമായത്. പണം നഷ്‌ടമായവർ ഹോസ്‌ദുർഗ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസ് പോലീസ് രജിസ്‌റ്റർ ചെയ്‌തു.
10,000 രൂപ നിക്ഷേപിച്ചാൽ ദിവസവും 200 രൂപ വീതം അക്കൗണ്ടിലേക്ക് എത്തുമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത് .ആദ്യത്തെ പത്ത് ദിവസം അക്കൗണ്ടിലേക്ക് പണം കൃത്യമായി വന്നു. ഇതിൽ വിശ്വസിച്ച് പലരും നിക്ഷേപം കൂട്ടി. എന്നാൽ പിന്നീട് പണത്തിന്റെ വരവ് നിന്നതോടെയാണ് പലരും സ്‌ഥാപനത്തെ കുറിച്ച് അന്വേഷിക്കാൻ ഇറങ്ങിയത്.
മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്ന സംഘം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ തട്ടിപ്പിന് നേതൃത്വം നൽകിയവരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പണം നിക്ഷേപിച്ചവർ പോലീസിനെ സമീപിച്ചു. മൂന്നര കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി സംഘം മുങ്ങിയെന്നാണ് പോലീസ് സംശയിക്കുന്നത്.
Read Also: സർക്കാർ തൊഴിൽ രഹിതരെ വെല്ലുവിളിക്കുന്നു; രമേശ് ചെന്നിത്തല