തിരുവനന്തപുരം: വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതം ചെയ്‌ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടർ അറിയാതെയാണ് കൃത്രിമമെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. അത് ശരിയാണെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹസിച്ചത് ജാള്യത മറക്കാനാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
സംസ്‌ഥാനത്ത് ഇരട്ട വോട്ട് സ്‌ഥിരീകരിച്ചതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് പറഞ്ഞിരുന്നു. ഇരട്ട വോട്ട്, കള്ളവോട്ട് തുടങ്ങിയവ സംബന്ധിച്ച് ചില രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളിൽ നിന്ന് പരാതി ലഭിച്ചിരുന്നു.
ഇതിൽ ജില്ലാ കളക്‌ടർമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ ഒരു പരിധിവരെ വാസ്‌തവമാണെന്ന് തെളിഞ്ഞു. ആയിരക്കണക്കിന് വ്യാജവോട്ടുകൾ കണ്ടെത്തിയെന്നും ടിക്കാറാം മീണ വ്യക്‌തമാക്കി.
“ഇരട്ടവോട്ട് കാലാകാലമായുള്ള പ്രശ്‌നമാണ്. പലസ്‌ഥലങ്ങളിലും ബിഎൽഒമാർ നേരിട്ട് പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കലിന് കാരണം. കാസർഗോഡ് കുമാരി എന്ന പേരിൽ അഞ്ച് കാർഡ് കണ്ടെത്തി. ഇതിൽ നാലെണ്ണം നശിപ്പിച്ചു. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്‌തു,”- അദ്ദേഹം പറഞ്ഞു.
“പോളിംഗ് ബൂത്തിൽ പാർട്ടികൾ പലപ്പോഴും ഇലക്ഷൻ ഏജന്റുകളെ കിട്ടാറില്ല. ഈ പ്രശ്‌നം പരിഹരിക്കാൻ പാർട്ടികൾക്ക് വേണമെങ്കിൽ വോട്ടർമാരെ തന്നെ ഇലക്ഷൻ ഏജന്റായി നിയോഗിക്കാം. ഇരട്ടവോട്ട്, കള്ളവോട്ട് സംബന്ധിച്ച് എല്ലാ മണ്ഡലങ്ങളിലും അന്വേഷണം നടത്തും,”- ടിക്കാറാം മീണ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Also Read: പൂതന പരാമർശം; ശോഭാ സുരേന്ദ്രനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി