കൊച്ചി: ഐഎസ്എല്ലിലെ മോശം റഫറിയിംഗിനെതിരെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പരാതി നൽകി കേരള ബ്ളാസ്‌റ്റേഴ്‌സ്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ബ്ളാസ്‌റ്റേഴ്‌സ് ഇക്കാര്യം അറിയിച്ചത്. ക്ളബിന്റെ കഴിഞ്ഞ രണ്ട് മൽസരവും നിയന്ത്രിച്ച റഫറി വെങ്കടേഷിന്റെ പേര് എടുത്തുപറഞ്ഞാണ് വാര്‍ത്താക്കുറിപ്പ് എന്നത് ശ്രദ്ധേയമായി.
റഫറിയിംഗിലെ നിലവാരമയില്ലായ്‌മ ടൂർണമെന്റിനെ സാരമായി ബാധിക്കുന്നുവെന്ന വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ക്ളബ് ഇക്കാര്യത്തിൽ പരാതി നൽകിയത്. റഫറിമാരുടെ തീരുമാനങ്ങള്‍ പക്ഷപാതപരവും മോശം നിലവാരത്തിലുള്ളതെന്നും ക്ളബ് കുറ്റപ്പെടുത്തി.
ഫുട്ബോളിന്റെ സ്വീകാര്യതയും ആരാധക പിന്തുണയും വര്‍ധിക്കുന്നതിന് മോശം റഫറിയിംഗ് തടസമാകുമെന്നും ക്ളബ് ചൂണ്ടിക്കാട്ടി. എഐഎഫ്‌എഫ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്ളാസ്‌റ്റേഴ്‌സ് അഭിപ്രായപ്പെട്ടു.
ഈസ്‌റ്റ് ബംഗാളിനെതിരെ കഴിഞ്ഞ ദിവസം നടന്ന മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സിന്‍റെ രണ്ട് ഗോളുകൾ റഫറി അനുവദിച്ചിരുന്നില്ല. ഇതോടെ മൽസരം സമനിലയിൽ കലാശിക്കുകയും ക്ളബിന് വിലപ്പെട്ട രണ്ട് പോയിന്റുകൾ നഷ്‌ടമാവുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ബ്ളാസ്‌റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്‌മ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Read Also: സൂര്യയുടെ ‘എതര്‍ക്കും തുനിന്തവന്‍’; എത്തുക അഞ്ച് ഭാഷകളില്‍, ആവേശത്തിൽ ആരാധകർ